കൊല്ലം- മുപ്പത്തിരണ്ടു കൊല്ലം ഒമാനിൽ പ്രവാസ ജീവിതം നയിച്ച ശേഷം നാട്ടിലൊരു ബിസിനസ് ഒരുക്കൂട്ടാനെത്തിയ പ്രവാസി രാഷ്ട്രീയ സംഘടനകൾ തീർത്ത കുരുക്കഴിക്കാനാകാതെ ജീവൻ ഒരുമുഴം കയറിലൊതുക്കി. ജീവിതം കരുപ്പിടിപ്പിക്കാൻ മുടക്കിയ ലക്ഷങ്ങൾ പാഴായതോടെയാണ് 65 കാരൻ ഒരു മുഴം കയറിൽ ജീവനൊടുക്കി. വയൽ നികത്തിയ സ്ഥലത്ത് വർക്ക് ഷോപ്പ് നിർമിക്കുന്നതിനെതിരെ ഭരണ കക്ഷിയുടെ യുവജന സംഘടന കൊടി കുത്തിയതോടെയാണ് ഐക്കരക്കോണം വാഴമൺ ആലൻകീഴിൽ സുഗതൻ ജീവനൊടുക്കാൻ തീരുമാനിച്ചത്.
വർക്ക് ഷോപ്പ് നടത്തുന്നതിനായി നിർമിച്ച ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ ഇന്നലെ പുലർച്ചെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം മൂന്ന് കയറുകൾ കൂടി കുരിക്കിട്ട് വെച്ചിരുന്നു. കുടുംബാംഗങ്ങൾക്കൊപ്പം കൂട്ട ആത്മഹത്യക്കുള്ള ശ്രമമായിരുന്നുവെന്ന് സംശയിക്കുന്നു.
ഒമാനിലെ വിവിധ സ്ഥലങ്ങളിൽ 32 വർഷം വർക്ക് ഷോപ്പ് നടത്തിയ സുഗതൻ രണ്ടു മാസം മുമ്പ് മടങ്ങിയെത്തി നാട്ടിൽ തന്നെ ജീവിക്കാനുള്ള ഒരുക്കത്തിലായിരുന്നു. വിളക്കുടി പഞ്ചായത്ത് പരിധിയിൽ ഇളമ്പൽ സ്വാഗതം ജംഗ്ഷനിൽ സമീപവാസിയുടെ സ്ഥലം പാട്ടത്തിനെടുത്താണ് വർക്ക് ഷോപ്പിനുള്ള ഷെഡ് നിർമിച്ചത്. വയൽ നികത്തിയ സ്ഥലമാണെന്ന് ചൂണ്ടിക്കാട്ടി എ.ഐ.വൈ.എഫാണ് വർക്ക് ഷോപ്പിന് മുന്നിൽ കൊടി നാട്ടിയത്. ഇവിടെ പല വയലുകളും നികത്തി കെട്ടിടങ്ങൾ നിർമിക്കുന്നത് കണക്കിലെടുത്തായിരുന്നു പ്രതിഷേധം. നാല് ദിവസം മുമ്പാണ് കൊടി നാട്ടിയത്.വർക്ക്‌ഷോപ്പ് നിർമിക്കാൻ പറ്റില്ലെന്ന് മുന്നറിയിപ്പ് നൽകിയതോടെ ആകെ തകർന്ന അവസ്ഥയിലായിരുന്നു അദ്ദേഹം. പാർട്ടിക്കാർ പറഞ്ഞതനുസരിച്ച് ഷെഡ് പൊളിക്കാമെന്നും ഏറ്റിരുന്നു. മക്കളാണ് ഇദ്ദേഹത്തിന് സഹായവുമായി എപ്പോഴും കൂടെയുണ്ടായിരുന്നത്. ഭാര്യ: സരസമ്മ. മക്കൾ: സുജിത്, സുനിൽബോസ്.
സുഗതന്റെ മരണം സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കടുത്ത അമർഷത്തിലാണ് പ്രവാസി ഗ്രൂപ്പുകൾ. പ്രവാസിക്ക് നാട്ടിലെത്തി തൊഴിൽ ചെയ്യാൻ അവസരം ഒരുക്കുമെന്നാണ് സർക്കാറിന്റെ പ്രധാന വാഗ്ദാനം. എന്നാൽ നാട്ടിലെത്തിയാൽ പ്രവാസിക്ക് വേണ്ടി യാതൊന്നും ചെയ്യുന്നില്ലെന്ന വികാരം പ്രവാസികൾക്കിടയിൽ ശക്തമാണ്. ഈ നിലപാട് ശക്തമാകാൻ കാരണമാകുന്നതാണ് ഏറ്റവും ഒടുവിൽ ഉണ്ടായ സംഭവം. സുഗതന്റേത് ആത്മഹത്യയല്ലെന്നും രാഷ്ട്രീയക്കാർ ചേർന്നു നടത്തിയ കൊലപാതകമാണെന്നുമാണ് ആരോപണം.