പാലക്കാട്- ആർ.എസ്.എസ് നേതാവ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പ്രതികൾക്കു വേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. കൊലപാതകം നടന്നിട്ട് നാൽപത് ദിവസമായിട്ടും ഒളിവിൽ പോയ പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണം എവിടെയും എത്താത്ത സാഹചര്യത്തിലാണ് ഈ നീക്കം. മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഇതിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടു പേരും ഉൾപ്പെടുന്നു. കൊലപാതകം നടത്തിയ സംഘത്തിലെ മൂന്നു പേരുൾപ്പെടെ അഞ്ചു പ്രതികൾ കൂടി കേസിലുണ്ട്. അവരുടെ വ്യക്തമായ വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുമുണ്ട്. കൃത്യത്തിൽ പങ്കെടുത്തവരെ തിരിച്ചറിയൽ പരേഡിനു വിധേയമാക്കേണ്ടതിനാൽ അവരുടെ ചിത്രങ്ങൾ പുറത്തു വിടേണ്ട എന്ന നിലപാടിലായിരുന്നു ഇതുവരെ പോലീസ്. ഒളിവിൽ പോയവർക്ക് സഹായം ലഭിക്കുന്നുണ്ടെന്ന സൂചനകൾ ലഭിച്ച സാഹചര്യത്തിലാണ് അവരുടെ ചിത്രങ്ങൾ പരസ്യമാക്കാൻ അന്വേഷ ണസംഘം ആലോചിക്കുന്നത്. രണ്ടു ദിവസത്തിനകം തുടർനടപടികൾ ഉണ്ടാവുമെന്നാണ് സൂചന. കേസിൽ പോലീസ് അന്വേഷണം ഫലപ്രദമല്ലെന്നാരോപിച്ച് സഞ്ജിത്തിന്റെ ഭാര്യ എസ്.അർഷിക നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ പോലീസിനെ ഇതും സമ്മർദ്ദത്തിലാക്കുന്നുണ്ട്.
നവംബർ 15നാണ് തേനാരി മണ്ഡലം ആർ.എസ്.എസ് ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന സഞ്ജിത്ത് കൊല്ലപ്പെട്ടത്. ഭാര്യക്കൊപ്പം ബൈക്കിൽ ജോലിക്ക് പോവുകയായിരുന്ന യുവാവിനെ കാറിലെത്തിയ അക്രമിസംഘം ഇടിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അർഷികക്ക് പുറമേ രണ്ട് പേർ കൂടി സംഭവത്തിന് സാക്ഷികളായി ഉണ്ട്. അക്രമിസംഘത്തിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത് എന്നും അവരെ വീണ്ടും കണ്ടാൽ തിരിച്ചറിയാനാവും എന്നുമാണ് അവർ പോലീസിന് നൽകിയിരിക്കുന്ന മൊഴി. അറസ്റ്റിലായ രണ്ടു പേരെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. പ്രതികളെല്ലാം എസ്.ഡി.പി.ഐയുടേയും പോപ്പുലർ ഫ്രണ്ടിന്റേയും പ്രവർത്തകരാണ്. ഏറെ ആരോപണപ്രത്യാരോപണങ്ങൾ ഉയർന്ന കേസായതിനാൽ ജില്ലാ പോലീസ് സൂപ്രണ്ട് ആർ.വിശ്വനാഥ് നേരിട്ടാണ് കേസന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
ഒളിവിൽ പോയ പ്രതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടും അവരെ കണ്ടെത്താനാവാത്തത് പോലീസിനെ സമ്മർദ്ദത്തിലാക്കുന്നു. പുറമേ നിന്ന് കൃത്യമായ സഹായം ലഭിക്കുന്നുണ്ട് എന്നാണ് വിലയിരുത്തൽ. ജില്ലയിൽ എസ്.ഡി.പി.ഐയുമായി ബന്ധപ്പെട്ട ഓഫീസുകളിലും മറ്റിടങ്ങളിലും പരക്കെ റെയ്ഡ് നടന്നിട്ടും ഫലമുണ്ടായിട്ടില്ല. അതിനിടെയാണ് സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് സഞ്ജിത്തിന്റെ ഭാര്യ കഴിഞ്ഞ ദിവസം കോടതിയിൽ ഹർജി നൽകിയത്. പോലീസിനെ പ്രതിക്കൂട്ടിലാക്കി സംഘ്പരിവാർ ശക്തമായ പ്രചരണങ്ങളും നടത്തുന്നുണ്ട്.