തിരുവനന്തപുരം- കേരളത്തിൽ നിലനിൽക്കുന്നത് നരേന്ദ്ര മോഡിയുടെ നിഴൽ ഭരണമാണോ എന്ന് സംശയിക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആലുവയിൽ ആത്മഹത്യ ചെയ്ത നിയമ വിദ്യാർത്ഥി മൊഫിയക്ക് നീതി ലഭിക്കുന്നതിന് വേണ്ടി സമരം ചെയ്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെ തീവ്രവാദം ബന്ധം ആരോപിച്ച ആലുവ പോലിസിന്റെ നടപടി ബി.ജെ.പി സർക്കാരുകളുടെ അതേ മാതൃകയിലാണെന്ന് വി.ഡി സതീശൻ ആരോപിച്ചു. യോഗി ആദിത്യനാഥിന്റെ പോലീസിനെ നാണിപ്പിക്കുന്ന രീതിയിലാണ് പിണറായി പോലീസിന്റെ പ്രവർത്തനം.
സമരത്തിൽ പങ്കെടുത്തവരുടെ പേര് നോക്കിയാണ് തീവ്രവാദ ബന്ധം ആരോപിക്കുന്നത്. ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ടവരാണെങ്കിൽ അവരിൽ തീവ്രവാദ ബന്ധം ആരോപിക്കുന്നത് പോലീസിൽ ആർ.എസ്.എസ് സെൽ ഉണ്ടെന്നതിന് തെളിവാണ്. പിണറായി വിജയൻ സർക്കാർ തീവ്ര വലതുപക്ഷ സർക്കാരായി മാറിയിരിക്കുന്നു. സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണത്തിന് വഴിമരുന്നിടുന്ന നടപടിയാണ് സി.പി.എമ്മും സർക്കാരും ചെയ്യുന്നതെന്നും സതീശൻ വ്യക്തമാക്കി.