കൊച്ചിയില്‍നിന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സര്‍വീസുകള്‍ ചൊവ്വാഴ്ച മുതല്‍

നെടുമ്പാശ്ശേരി-കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയ സര്‍വ്വീസുകള്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു. ഈ മാസം 30 മുതല്‍ കൊച്ചിയില്‍ നിന്നുള്ള സര്‍വീസുകള്‍ പുനരാരംഭിക്കും. ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍ ഉണ്ടാകും.
രാത്രി 10.15 ന് സിംഗപ്പൂരില്‍ നിന്നെത്തുന്ന വിമാനം 11.05 ന് മടങ്ങും. പ്രധാനപ്പെട്ട അന്താരാഷ്ട്ര  ഹബ്ബുകളില്‍നിന്ന് കൊച്ചിയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.സുഹാസ് ഐ.എ.എസ് പറഞ്ഞു.
20 മാസം നീണ്ട ഇടവേളയ്ക്ക് ശേഷം സിംഗപ്പൂര്‍ എയര്‍ലൈന്‍സ്  സര്‍വീസ് പുനരാരംഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്.
സിംഗപ്പൂരില്‍ നിന്ന് എത്തുന്നവര്‍ എയര്‍പോര്‍ട്ടില്‍ ആര്‍ ടി പിസിആര്‍ പരിശോധന നടത്തണം.  തുടര്‍ന്ന് എഴു ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. എട്ടാം ദിവസം വീണ്ടും ആര്‍ ടി പി സി ആര്‍ പരിരോധന നടത്തണം. പോസിറ്റീവ് ആണെങ്കില്‍ ക്വാറന്റെന്‍ തുടരണം
. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍   ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് ആഴ്ചയില്‍ 185 സര്‍വീസുകളാണുള്ളത്.  യു.കെ, ശ്രീലങ്ക, മാലെ എന്നിവിടങ്ങളിലേക്കുള്ള ഫ്‌ലൈറ്റുകള്‍ക്ക് നേരത്തെ തന്നെ ആരംഭിച്ചു. വര്‍ഷാവസാനത്തോടെ കൊച്ചി വിമാനത്താവളത്തിലെ രാജ്യാന്തര വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാകുമെന്നാണ് സിയാല്‍ പ്രതീക്ഷിക്കുന്നത്.

 

Latest News