സ്‌കൂളില്‍ പോകാതിരിക്കാന്‍ പ്ലസ് ടു വിദ്യാര്‍ഥിനി പീഡന കഥ മെനഞ്ഞെന്ന് പോലീസ്

ആലപ്പുഴ- സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് മടങ്ങവേ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പ്ലസ് ടു വിദ്യാര്‍ഥിനിയുടെ  പരാതി സ്‌കൂളില്‍ പോകാനുള്ള മടികാരണം പറഞ്ഞതാണെന്ന് പോലീസ. നിരന്തരമായ സ്മാര്‍ട്ട് ഫോണ്‍  ഉപയോഗത്തിലൂടെ പെണ്‍കുട്ടി മൊബൈല്‍ ഗെയിമുകള്‍ക്ക് അടിമയായെന്നും പോലീസ് പറഞ്ഞു.
ക്ലാസ് തുടങ്ങുന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ ഇനി സ്‌കൂളില്‍ പോകുന്നില്ലെന്ന് വിദ്യാര്‍ഥിനി വീട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍, മൊബൈല്‍ ഫോണ്‍ തിരികെ നല്‍കി സ്‌കൂളിലേക്ക് പോകണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. രണ്ടു വര്‍ഷമായി കുട്ടിയുടെ കൈയില്‍ എപ്പോഴും മൊബൈല്‍ ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കുമ്പോഴും കിടക്കുമ്പോഴുമെല്ലാം മൊബൈല്‍ ഒപ്പം കാണും.

സ്‌കൂള്‍ തുറന്നതോടെ മൊബൈല്‍ ഫോണ്‍ കൈയില്‍നിന്ന് പോകുമെന്ന ചിന്ത കുട്ടിയെ അലട്ടിയിരുന്നെന്നാണു കരുതുന്നത്. ഇതു വലിയ മാനസിക ആഘാതത്തിന് കാരണമായിട്ടുണ്ടാകാം. ഇതിന്റെ ഫലമായി പീഡനകഥ കുട്ടി മെനഞ്ഞതെന്നാണ് പോലീസ് കരുതുന്നത്.

സ്‌കൂള്‍ തുറന്ന ദിവസം വീട്ടിലേക്ക് മടങ്ങവേ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്നായിരുന്നു രക്ഷാകര്‍ത്താക്കളോട് പറഞ്ഞത്. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവസ്ഥലം പരിശോധിച്ച പോലീസ് സി.സി.ടി.വി ദൃശ്യം ശേഖരിക്കുകയും പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

 

Latest News