ന്യൂദൽഹി- നോട്ടു നിരോധനത്തിനു ശേഷം തിരിച്ചെത്തിയ പഴയ 500, 1000 രൂപാ നോട്ടുകൾ എന്നിത്തിട്ടപ്പെടുത്തുന്ന ജോലികൾ ഒരു വർഷവും മൂന്ന് മാസവും പിന്നിട്ടിട്ടും പൂർത്തിയാക്കാനായില്ലെന്ന് റിസർവ് ബാങ്ക്. കണക്കിലെ കൃത്യത ഉറപ്പുവരുത്താനാണ് സമയമെടുക്കുന്നതെന്നും എണ്ണൽ ത്വരതിപ്പെടുത്തിയിട്ടുണ്ടെന്നും റിസർവ് ബാങ്ക് പറയുന്നു. വിവരാകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം കേന്ദ്ര ബാങ്ക് വ്യക്തമാക്കിയത്. 2016 നവംബർ എട്ടിനാണ് കേന്ദ്ര സർക്കാർ നോട്ടുനിരോധനം നടപ്പാക്കിയത്.
2017 ജൂൺ 30 വരെ ലഭിച്ചത് 15.28 ലക്ഷം കോടി രൂപയുടെ പിൻവലിച്ച നോട്ടുകളാണെന്ന് ബാങ്ക് വ്യക്തമാക്കി. എന്നാൽ ഈ കണക്ക് അന്തിമമല്ലെന്നും പരിശോധനാ പ്രക്രിയ പുരോഗമിക്കുന്നതിനാൽ ഇതിൽ മാറ്റം വരാമെന്നും ബാങ്ക് പറയുന്നു. എണ്ണലും പരിശോധനയും എന്നു പൂർത്തിയാകുമെന്ന ചോദ്യത്തിന് നടപടികൾ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. നോട്ടു പരിശോധനകൾക്കായി 59 കറൻസി വെരിഫിക്കേഷൻ പ്രൊസസിങ് മെഷീനുകൾ പ്രവർത്തിച്ചു വരുന്നു. എന്നാൽ എവിടെ വച്ചാണ് ഇതു നടക്കുന്നതെന്നും മറുപടിയിൽ ഇല്ല.