Sorry, you need to enable JavaScript to visit this website.

ക്ഷേത്രത്തില്‍നിന്ന് ഇറക്കിവിട്ട ആദിവാസി യുവതിയുടെ വീട്ടിലെത്തി മുഖ്യമന്ത്രി സ്റ്റാലിന്‍

ചെന്നൈ- താഴ്ന്ന ജാതിക്കാരിയായതിനാല്‍ ക്ഷേത്രത്തിലെ അന്നദാനത്തില്‍ നിന്ന് ഇറക്കിവിട്ട ആദിവാസി യുവതിയുടെ  വീട്ടിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.
ചെങ്കല്‍പേട്ട് ജില്ലയില്‍ നരിക്കുറവ, ഇരുള സമുദായങ്ങളില്‍പ്പെട്ടവര്‍ താമസിക്കുന്ന പൂഞ്ചേരിയില്‍ എത്തിയാണ്  സ്റ്റാലിന്‍ യുവതിയെ കണ്ടത്.

പ്രദേശത്തെ ജനങ്ങള്‍ക്ക് പട്ടയവും റേഷന്‍ കാര്‍ഡും ജാതി സര്‍ട്ടിഫക്കറ്റും മുഖ്യമന്ത്രി സ്റ്റാലിന്‍ വിതരണം ചെയ്തു. പ്രദേശത്ത് 4.53 കോടി രൂപയുടെ പദ്ധതി  പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രി സ്റ്റാലിന്‍ മടങ്ങിയത്. 81 കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമി, 21 പേര്‍ക്ക് തിരിച്ചറിയില്‍ കാര്‍ഡ്, ഇരുള വിഭാഗത്തിലെ 88 പേര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ്, വീട്, സ്‌കൂളില്‍ ക്ലാസ് മുറികള്‍, അംഗനവാടി എന്നിവ നിര്‍മിക്കാനുള്ള തുക എന്നിവയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

രണ്ടാഴ്ച മുമ്പാണ് അന്നദാനം നടന്ന മഹാബലിപുരത്തെ പെരുമാള്‍ ക്ഷേത്രത്തില്‍നിന്ന്  അശ്വനിയേയും കൈകുഞ്ഞിനേയും ഇറക്കിവിട്ടത്. നരിക്കുറവര്‍ പന്തിയില്‍ ഇരിക്കാന്‍ പാടില്ലെന്നായിരുന്നു ക്ഷേത്ര അധികൃതരുടെ  ന്യായീകരണം. ഇതില്‍പ്രതിഷേധിച്ചുള്ള അശ്വനിയുടെ വീഡിയോ പുറത്തുവന്നതോടെ സംഭവം വിവാദമായിരുന്നു.
പ്രതിഷേധ ദൃശ്യങ്ങള്‍ ശ്രദ്ധിച്ച ദേവസ്വം മന്ത്രി പി.കെ ശേഖര്‍ ബാബു ക്ഷേത്രത്തിലെത്തി അശ്വനിയേയും മറ്റു നരിക്കുറവ, ഇരുള സമുദായ അംഗങ്ങളേയും കൂട്ടി ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്നു.

 

Latest News