ബംഗളൂരു: കുടുംബത്തിലെ നാലു പേരെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടി അറസ്റ്റിൻ. കർണാടകയിലെ ചിത്രദുർഗയിൽ അച്ഛൻ, അമ്മ, സഹോദരി, മുത്തശ്ശി എന്നിവരെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലാണ് മൂന്നുമാസത്തിന് ശേഷം 17വയസുകാരിയായ പെൺകുട്ടിയെ പോലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ ജൂലായ് 12നാണ് സംഭവം നടന്നത്. ഭാരമസാഗരയ്ക്കടുത്ത് ഗൊള്ളാരഹട്ടി ഇസാമുദ്ര സ്വദേശി തിപ്പ നായിക് (45), ഭാര്യ സുധാഭായ് (40), മകൾ രമ്യ (16), മുത്തശ്ശി ഗുന്ദിബായ് (80) എന്നിവർ ഭക്ഷണം കഴിച്ചതിനുശേഷം കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. തിപ്പ നായിക്കിന്റെ മകൻ മകൻ രാഹുലും വിഷം കലർന്ന ഭക്ഷണം കഴിച്ചെങ്കിലും ആശുപത്രിയിൽ ചികിത്സ തേടിയതിനാൽ രക്ഷപ്പെട്ടു. കൂലിപ്പണിക്ക് പോകാൻ നിർബന്ധിച്ചതിന് തിപ്പ് തിപ്പനായിക്കിന്റെ മൂത്തമകൾ റാഗി കൊണ്ടുണ്ടാക്കിയ പലഹാരത്തിൽ വിഷം കലർത്തിയാണ് നാലുപേരെയും കൊലപ്പെടുത്തിയതെന്നാണ്് പോലീസ് കണ്ടെത്തിയത്.
ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ പോലീസ് ഫൊറൻസിക് പരിശോധനയ്ക്കയച്ചിരുന്നു. പിന്നീടാണ് സംശയം വീട്ടിലെ പെൺകുട്ടിയിലേക്ക് നീങ്ങിയത്. സംഭവദിവസം മൂത്തമകൾ റാഗിപ്പലഹാരം കഴിക്കാത്തതും സംശയം ബലപ്പെടുത്തി. ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.
കുടുംബത്തിലെ മറ്റുള്ളവരെപ്പോലെ തന്നോടും കൂലിപ്പണിക്കുപോകാൻ നിർബന്ധിച്ചതിലുള്ള അമർഷമാണ് കൊലചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയതായി പോലീസ് പറഞ്ഞു.