Sorry, you need to enable JavaScript to visit this website.

അബുദാബിയിലെ കൂറ്റൻ ടാങ്കറുകൾ കാത്തിരിക്കുകയാണ് ഡെലീഷ്യയെന്ന മലയാളി പെൺകുട്ടിയെ

കോഴിക്കോട് : അബുദാബിയിലെ കൂറ്റൻ ടാങ്കർ ലോറികൾ കാത്തിരിക്കുകയാണ് ഡെലീഷ്യയെ. തൃശൂരിലെ 23 വയസ്സുകാരി പെൺകുട്ടിയുടെ കൈകൾക്ക് ഇനി അബുദാബിയിലെ ടാങ്കർ ലോറികളുടെ വളയം തിരിക്കാം. കേരളത്തിൽ പെൺകരുത്തിന്റെ പ്രതീകമായി മാറിയ ടാങ്കർ ലോറി ഡ്രൈവറായ ഡെലീഷ്യയുടെ കഥയറിഞ്ഞാണ് അബുദാബിയിലെ ഒരു ടാങ്കർ കമ്പനി ഡെലീഷ്യക്ക് ജോലി വാഗ്ദാനം നൽകിയിട്ടുള്ളത് . ഈ ഓഫർ സ്വീകരിച്ചാൽ ഇനി അബുദാബിയിലെ നിരത്തിലാകും ഡെലീഷ്യയുടെ പ്രകടനം.

കഴിഞ്ഞ മൂന്ന് വർഷമായി ഡെലീഷ്യ കേരളത്തിലെ റോഡിൽ ടാങ്കർ ലോറിയുടെ വളയം പിടിക്കുകയാണ്. എറണാംകുളത്തെ ഇരുമ്പനത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയിൽ നിന്ന് മലപ്പുറത്തേക്ക് പെട്രോളിയം ഉത്പന്നങ്ങൾ സ്ഥിരമായി കൊണ്ടുപോകലാണ് കഴിഞ്ഞ ഒന്നര വർഷമായി ഡെലീഷ്യയുടെ ജോലി. ഒരു പെൺകുട്ടി കൂറ്റൻ ഭാരമുള്ള ടാങ്കർ ലോറി ഓടിക്കുന്നത് കാണുമ്പോൾ ആളുകൾക്ക് കൗതുകമാണ്. എന്നാൽ ഇതൊക്കെ എന്ത് എന്ന ഭാവമാണ് ഡെലീഷ്യക്ക്.

തൃശൂർ കണ്ടശ്ശാങ്കടവ് പള്ളിക്കുന്നത്തിൽ ഡേവിസിന്റെ മകളായ ഡെലീഷ്യ പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ അപ്പച്ചന്റെ കൂടെ ടാങ്കർ ലോറിയിൽ സഹായിയായി പോയി തുടങ്ങിയതാണ്. കഴിഞ്ഞ 42 വർഷമായി ഡേവിസ് ടാങ്കർ ഓടിക്കുകയാണ്. സഹായിയിൽ നിന്നുകൊണ്ട് പതുക്കെ ടാങ്കർ ലോറി ഓടിക്കാൻ പഠിച്ചു. അച്ഛൻ ലോഡ് ഇറക്കിക്കഴിഞ്ഞാൽ വണ്ടി പാർക്ക് ചെയ്യുന്നതും റിവേഴ്‌സ് എടുക്കുന്നതുമെല്ലാം ഡെലീഷ്യയുെട ജോലിയായി. പിന്നീട് തിരക്കില്ലാത്ത റോഡിലൂടെ ഓടിക്കാനും തുടങ്ങി.

ടാങ്കർ ലോറി നന്നായി ഓടിക്കാൻ സാധിക്കുമെന്ന് തോന്നിയതോടെ ഇന്ധനവും ആസിഡുകളും മറ്റും കൊണ്ടുപോകാൻ വേണ്ട ഹസാഡ് ലൈസൻസ് എടുത്തു. അതിനു മുൻപ് തന്നെ ഡിഗ്രിക്ക് പഠിക്കുമ്പോൾ ബസും ലോറിയും ഓടിക്കാനുള്ള ഹെവി ഡ്രൈവിംഗ് ലൈസൻസ് ഡെലീഷ്യ കരസ്ഥമാക്കിയിരുന്നു. 

വളരെ റിസ്‌ക്കുള്ള പണിയാണ് ടാങ്കർ ലോറി ഓടിക്കലെന്ന് ഡെലീഷ്യ പറയുന്നു. ചെറിയൊരു അപകടം പറ്റിയാലോ തീപ്പൊരി വീണാലോ മതി വലിയൊരു ദുരന്തം സംംഭവിക്കാൻ.  എന്നാൽ ഇതുവരെ തന്റെ കൈയിൽനിന്ന് അത്തരം അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഡെലീഷ്യ പറയുന്നു. വോൾവോ ബസ് ഓടിക്കുന്നതിനുള്ള ലൈസൻസ് എടുക്കുകയാണ് ഡെലീഷ്യയുടെ അടുത്ത പ്ലാൻ.
 

Latest News