Sorry, you need to enable JavaScript to visit this website.

ട്വിറ്റര്‍ അക്കൗണ്ട് തിരിച്ചു പിടിക്കാന്‍ ട്രംപ് കോടതിയില്‍

വാഷിങ്ടന്‍- യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കാപിറ്റോള്‍ ഹില്ലില്‍ കലാപം ഇളക്കി വിട്ടതിന് ട്വിറ്റര്‍ തനിക്കേര്‍പ്പെടുത്തിയ വിലക്കിനെതിരെ മുന്‍ പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് കോടതിയില്‍. യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ട്വിറ്റര്‍ തന്നെ വിലക്കിയതും തന്റെ അനുയായികളുമായി സംവദിക്കാന്‍ ഉപയോഗിച്ചിരുന്ന പ്രധാന മാര്‍ഗമായിരുന്നു ട്വിറ്റര്‍ അക്കൗണ്ട് എന്നും ട്രെപ് ഫ്‌ളോറിഡ ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. യുഎസ് ഒരു ഭീകരസംഘടനയായി പരിഗണിക്കുന്ന താലിബാന് പോലും ട്വിറ്ററില്‍ വിലക്കില്ലെന്നും ട്രംപ് വാദിച്ചു. 

ജോ ബൈഡന്റെ ജയം അംഗീകരിക്കില്ലെന്നും തെരഞ്ഞെടുപ്പില്‍ തിരിമറി നടന്നുവെന്നും ട്രംപ് പ്രസംഗിച്ചതിനു പിന്നാലെയാണ് ട്രംപ് അനൂകൂലികള്‍ ജനുവരി ആറിന് അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോള്‍ ഹില്ലിലേക്ക് അതിക്രമിച്ചു കയറി കലാഹം അഴിച്ചു വിട്ടത്. കലാപത്തെ മഹത്വവല്‍ക്കരിക്കുകയും നയം ലംഘിച്ചെന്നും കാണിച്ചാണ് ട്വിറ്റര്‍ ട്രംപിന്റെ അക്കൗണ്ട് പൂട്ടിയത്. ട്രംപിന് ട്വിറ്ററില്‍ 88 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. ഫെയ്‌സ്ബുക്കും യുട്യൂബും ഇന്‍സ്റ്റഗ്രാമും ട്രംപിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

തെരഞ്ഞെടുപ്പു പരാജയവും സോഷ്യല്‍ മീഡിയാ വിലക്കു വന്നതോടെ ഒതുങ്ങിയ ട്രംപിന് ഇപ്പോഴും റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ മുഖ്യ സ്വാധീനശക്തിയാണ്. ഇടവേളയ്ക്കു ശേഷം ട്രംപ് തെരഞ്ഞെടുപ്പുകാലത്തെ അനുസ്മരിപ്പിക്കുന്ന റാലികള്‍ സംഘടിപ്പിക്കാന്‍ ആരംഭിച്ചതായും റിപോര്‍ട്ടുണ്ട്. 2024ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ കൂടി മത്സരിക്കാനാണ് ട്രംപിന്റെ നീക്കമെന്നും സൂചനയുണ്ട്.
 

Latest News