കണ്ണൂർ - കുടുംബശ്രീ ലൈക്ക് വിവാദത്തിൽ കൊട്ടക്കണക്കിന് ലൈക്കുകളുമായി യൂത്ത് കോൺഗ്രസ്സിന്റെ വേറിട്ട സമരം. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്ററുടെ വകുപ്പുകളിലെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മന്ത്രിയുടെ ഫെയ്സ്ബുക്കിൽ കുടുംബശ്രി മുഖേന ലൈക്ക് അടിപ്പിക്കാനുള്ള കുടുംബശ്രീ ഡയറക്ടറുടെ ഉത്തരവിനെതിരെയായിരുന്നു പ്രതീകാത്മക സമരം. കുടുംബശ്രീ ഓഫീസിന് മുന്നിൽ നടന്ന സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ ഉദ്ഘാടനം ചെയ്തു.
മന്ത്രിയുടെ രാഷ്ട്രീയ പ്രചാരണത്തിന് കുടുംബശ്രീ പ്രവർത്തകരെ ഉപകരണമാക്കുന്നതായി അദ്ദേഹം ആരോപിച്ചു. സോഷ്യൽ മീഡിയയിലും ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകൾ നിർബന്ധപൂർവം ഷെയർ ചെയ്യിക്കാനുള്ള ഗൂഢാലോചനയാണ് ഈ തീരുമാനത്തിന് പിന്നിൽ.മുഖം മൂടി വെച്ച മന്ത്രി ലൈക്കിനായ് അഭ്യർത്ഥിച്ചപ്പോൾ മന്ത്രിയുടെ കൈയ്യിലെ ബക്കറ്റിലേക്ക് ഫെയ്സ്ബുക്കിലെ റിയാക്ഷനുകൾ നിറച്ചു കൊടുത്താണ് പ്രവർത്തകർ പ്രതിഷേധിച്ചത്.യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹികളായ വിനേഷ് ചുള്ളിയാൻ, റോബർട്ട് വെള്ളാംവെള്ളി, ജില്ലാ ഭാരവാഹികളായ വി. രാഹുൽ, പ്രിനിൽ മതുക്കോത്ത്, ഷാജു കണ്ടബേത്ത്, ശ്രീജേഷ് കൊയിലെരിയൻ, അനൂപ് തന്നട, പി. ഇമ്രാൻ, സജേഷ് അഞ്ചരക്കണ്ടി, വരുൺ എം.കെ, നികേത് നാറാത്ത്, അക്ഷയ് കോവിലകം, സജേഷ് നാറാത്ത്, ലൗജിത്ത് ചിറക്കൽ, വരുൺ സി.വി, ഫാമീദ കെ.പി, അഭിലാഷ് കടമ്പൂർ, റാഷിദ് പി തുടങ്ങിയവർ സംസാരിച്ചു.