കോട്ടയം- മകൻ കുറ്റം ചെയ്‌തെങ്കിൽ അവൻ നിയമനടപടി നേരിടട്ടെയെന്ന് ചവറ എം.എൽ.എ വിജയൻ പിള്ള. എന്താണ് പ്രശ്‌നമെന്ന് മകനോട് ചോദിച്ചിരുന്നുവെന്നും എന്നാൽ അച്ഛൻ ഇടപെടേണ്ടതില്ലെന്നായിരുന്നു മകന്റെ മറുപടിയെന്നും വിജയൻ പിള്ള പറഞ്ഞു. രാഹുൽ കൃഷ്ണയുമായി ബന്ധപ്പെട്ടവർ ഒരു തവണ തന്നെ സന്ദർശിച്ചിരുന്നു. മകന്റെ ഇടപാടുകൾ എന്തെല്ലാമാണെന്ന് അറിയില്ല. പ്രായപൂർത്തിയായ മക്കൾ എന്തെങ്കിലും ചെയ്താൽ അതവർ നോക്കുമെന്നും വിജയൻ പിള്ള വ്യക്തമാക്കി.
വിജയൻ പിള്ളയുടെ മകൻ ശ്രീജിത്തിനെ 2017 മെയ് 25ന് ദുബായ് കോടതി രണ്ടു വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. പതിനൊന്ന് കോടിയുടെ ചെക്ക് മടങ്ങിയെന്ന കേസിൽ മലയാളി വ്യവസായി രാഹുൽ കൃഷ്ണ നൽകിയ പരാതിയിലായിരുന്നു നടപടി. എന്നാൽ തന്റെ വാദം കേൾക്കാതെയാണ് കോടതി ശിക്ഷ വിധിച്ചത് എന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് ശ്രീജിത്തിന്റെ തീരുമാനം. കോടതി ശിക്ഷ വിധിക്കുന്നതിന് മുമ്പ് തന്നെ ശ്രീജിത്ത് ദുബായിൽനിന്ന് കേരളത്തിലേക്ക് മടങ്ങിയിരുന്നു.