ജയ്പൂർ- വിവാദ സിനിമ പത്മാവത് റിലീസിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ ആക്രമസംഭവങ്ങൾ അരങ്ങേറുന്നതിനിടെ ഉത്തർ പ്രദേശിലെ ഒരു സംഘടന സിനിമയിലെ നായിക ദീപിക പദുക്കോണിന്റെ മൂക്കരിയുന്നവർക്ക് സമ്മാനവും പ്രഖ്യാപിച്ചു. പലയിടത്തും സംഘർഷം തുടരുകയാണ്. വ്യാപകമായി വാഹനങ്ങൾ ആക്രമിക്കപ്പെടുന്നത് തുടരുകയാണ്. കർണി സേന ഗുണ്ടകൾ ഹരിയാന ട്രാൻസ്‌പോർട്ട് ബസ് ഗുഡ്ഗാവിനടുത്ത് തീവച്ചു നശിപ്പിച്ചു. സംഭവത്തിൽ 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് റിലീസ് ചെയ്യാൻ സുപ്രിം കോടതി അനുമതി നൽകിയിട്ടുണ്ടെങ്കിലും രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിലേ ഭൂരിപക്ഷം തീയറ്ററുകളിലും പത്മാവത് പ്രദർശിപ്പിക്കില്ലെന്ന് തീയറ്റർ ഉടമകൾ വ്യക്തമാക്കി. പലയിടത്തും ക്രമസമാധാന നില റിലീസിന് അനുകൂലമല്ലാത്തതിനാലാണ് റിലീസ് ചെയ്യാത്തതെന്ന് മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കി.