കണ്ണൂർ- കാർഷിക വായ്പ ചോദിച്ചെത്തിയ യുവതിയോട് വാട്‌സാപ്പിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ച് സി.പി.എം നേതാവ്. യുവതിയും ബന്ധുക്കളും ഇയാൾ ജോലി ചെയ്യുന്ന ബാങ്കിലെത്തി നേരിട്ട് ചോദ്യം ചെയ്തതോടെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൂടിയായ ഇയാളെ ബാങ്ക് സസ്‌പെന്റ് ചെയ്തു. പിണറായി ഫാർമേഴ്‌സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ നിഖിൽ നരങ്ങോലിക്ക് എതിരെയാണ് പരാതി.
കഴിഞ്ഞ ആഴ്ചയാണ് സംഭവം. പിണറായി ഫാർമേഴ്‌സ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ലോണിനായി അപേക്ഷിച്ച യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. സൊസൈറ്റി സെക്രട്ടറിയായ നിഖിൽ നരങ്ങോലി ഫോണിൽ അർദ്ധരാത്രി വിളിച്ച് ലൈംഗിക ചുവയോടെ സംസാരിക്കുകയും വാട്‌സാപ്പിൽ നിരന്തരം മെസേജ് അയക്കുകയും ചെയ്തു. ശല്യം തുടർന്നതോടെ യുവതി ബന്ധുക്കളെയും കൂട്ടി സൊസൈറ്റിയിലെത്തി സെക്രട്ടറിയെ പരസ്യമായി ചോദ്യം ചെയ്തു. ഇയാൾക്കെതിരെ നടപടി എടുത്തില്ലെങ്കിൽ ബാങ്കിന് മുന്നിൽ നിരാഹാരം കിടക്കുമെന്ന് യുവതി മുന്നറിയിപ്പ് നൽകിയതോടെയാണ് ബാങ്ക് പ്രസിഡന്റ് ബാലൻ നിഖിലിനെ സസ്‌പെന്റ് ചെയ്തത്.