ന്യൂദൽഹി -പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും മുതിർന്ന ബി.ജെ.പി നേതാക്കൾക്കും കേന്ദ്ര സർക്കാരിനുമെതിരെ പരസ്യമായ പോരിനിറങ്ങിയ വിശ്വ ഹിന്ദു പരിഷത്ത് രാജ്യാന്തര വർക്കിങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയ, ഭാരതീയ മസ്ദൂർ സംഘ് ജനറൽ സെക്രട്ടറി വ്രിജേഷ് ഉപാധ്യയ എന്നിവരെ പദവികളിൽ നിന്ന് നീക്കം ചെയ്യാൻ ആർ.എസ്.എസ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. വി.എച്ച്.പി രാജ്യാന്തര പ്രസിഡന്റ് രാഘവ് റെഡ്ഢിയും ആർ.എസ്.എസിന്റെ വെട്ടിനിരത്തൽ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
സംഘ് പരിവാറിനെ നാണം കെടുത്തുന്ന രീതിയിലുള്ള ഇവരുടെ പെരുമാറ്റത്തിൽ ആർ.എസ്.എസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ഈ രണ്ട് സംഘടനകളുടേയും വലിയ അനുയായി വൃന്ദത്തെ സംഘപരിവാർ ആശയ പ്രചരണത്തിന് ഈ നേതാക്കൾ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തിയില്ലെന്നും വിലയിരുത്തുന്നു.
ഫെബ്രുവരി അവസാനത്തോടെ വി.എച്ച്.പി നിർവാഹക സമിതി യോഗം ചേരുന്നുണ്ടെന്നും തൊഗാഡിയ അടക്കമുള്ളവരെ മാറ്റാൻ ആർ.എസ്.എസ്
ഈ യോഗത്തിൽ ആവശ്യപ്പെടുമെന്നും ഇതുമായി ബന്ധമുള്ളവരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സംഘ് പരിവാർ സംഘടനകളുടെ പരമോന്നത സമിതിയായ പ്രതിനിധി സഭ മാർച്ചിൽ യോഗം ചേരുന്നുണ്ട്. ഇതിനു മുമ്പായി പുതിയ വി.എച്ച്.പി അധ്യക്ഷനെ തെരഞ്ഞെടുക്കാനാണു നീക്കം.
മോഡിക്കും സർക്കാരിനുമെതിരെ ശക്തമായി ആഞ്ഞടിച്ച തൊഗാഡിയ സംഘപരിവാർ അണികൾ ആശയക്കുഴമുണ്ടാക്കിയെന്നും വിലയിരുത്തപ്പെടുന്നു. സംഘപരിവാർ സംഘടനകൾ ബി.ജെ.പി സർക്കാരിനെതിരെ രംഗത്തു വരുന്നത് ദോഷം ചെയ്യും. 2019ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഇത് സംഘപരിവാറിന് തലവേദനയാകുമെന്നാണ് ആർ.എസ്.എസ് വിലയിരുത്തൽ. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന എല്ലാ സംഘ നേതാക്കളേയും നോട്ടമിട്ടിട്ടുണ്ട്.