Sorry, you need to enable JavaScript to visit this website.

സൗദിയിൽനിന്ന് വിദേശികളുടെ പണമയക്കൽ വർധിച്ചു; അഞ്ചു മാസത്തിനിടെ 6322 കോടി റിയാൽ

റിയാദ് - സൗദിയിൽ ജോലി ചെയ്യുന്ന വിദേശികളുടെ പണമയക്കൽ വർധിച്ചതായി സൗദി സെൻട്രൽ ബാങ്കിന്റെയും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെയും കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി ഒന്നു മുതൽ മെയ് അവസാനം വരെയുള്ള കാലയളവിൽ വിദേശികൾ 6322 കോടി റിയാലാണ് ബാങ്കുകൾ വഴി സ്വദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിദേശികളുടെ റെമിറ്റൻസ് 5548 കോടി റിയാലായിരുന്നു. ഈ വർഷം ആദ്യത്തെ അഞ്ചു മാസത്തിനിടെ വിദേശികൾ 774 കോടി റിയാൽ അധികം അയച്ചു. 


വിദേശികൾ കഴിഞ്ഞ വർഷം സ്വദേശങ്ങളിലേക്ക് അയച്ച ശരാശരി പണം 23,910 റിയാലായി ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 2019 ൽ വിദേശികളുടെ ശരാശരി പ്രതിശീർഷ റെമിറ്റൻസ് 19,124 റിയാലായിരുന്നു. കഴിഞ്ഞ വർഷം നിയമാനുസൃത മാർഗങ്ങളിലൂടെ വിദേശികൾ സ്വദേശങ്ങളിലേക്ക് അയച്ച പണം സൗദിയിലെ സ്വകാര്യ മേഖലയുടെ മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 11.3 ശതമാനമാണ്. കഴിഞ്ഞ കൊല്ലം സ്വകാര്യ മേഖലയുടെ മൊത്തം ആഭ്യന്തരോൽപാദനം 1.3 ട്രില്യൺ റിയാലായിരുന്നു. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ 62.7 ലക്ഷം വിദേശ തൊഴിലാളികളും സർക്കാർ മേഖലയിൽ 49,599 വിദേശ ജീവനക്കാരുമുണ്ട്. കഴിഞ്ഞ വർഷം വിദേശ തൊഴിലാളികൾ 149.69 ബില്യൺ റിയാലാണ് നിയമാനുസൃത മാർഗങ്ങളിൽ സ്വദേശങ്ങളിലേക്ക് അയച്ചത്. 2019 ൽ വിദേശികളുടെ റെമിറ്റൻസ് 125.53 ബില്യൺ റിയാലായിരുന്നു. കഴിഞ്ഞ വർഷം വിദേശികളുടെ റെമിറ്റൻസ് 19.25 ശതമാനം തോതിൽ വർധിച്ചു. സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണം ഈ വർഷം ആദ്യ പാദത്തിൽ 62,54,660 ആയി കുറഞ്ഞു. കഴിഞ്ഞ വർഷം അവസാന പാദത്തിൽ സ്വകാര്യ മേഖലയിൽ വിദേശ തൊഴിലാളികൾ 62,73,354 ആയിരുന്നു. 2019 ൽ സ്വകാര്യ മേഖലയിൽ 65,36,072 വിദേശ തൊഴിലാളികളും സർക്കാർ മേഖലയിൽ 50,594 വിദേശികളുമുണ്ടായിരുന്നു.

ആ വർഷം സൗദിയിലെ വിദേശികൾ ശരാശരി 19,124 റിയാൽ തോതിലാണ് സ്വദേശങ്ങളിലേക്ക് അയച്ചത്. ഈ വർഷം ആദ്യത്തെ അഞ്ചു മാസത്തിനിടെ വിദേശികളുടെ റെമിറ്റൻസ് 13.95 ശതമാനം തോതിൽ വർധിച്ചിട്ടുണ്ട്. ജനുവരി ഒന്നു മുതൽ മെയ് അവസാനം വരെയുള്ള കാലയളവിൽ വിദേശികൾ 6,322 കോടി റിയാലാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി സ്വദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിദേശികളുടെ റെമിറ്റൻസ് 5,548 കോടി റിയാലായിരുന്നു. ഈ വർഷം ആദ്യത്തെ അഞ്ചു മാസത്തിനിടെ വിദേശികൾ 774 കോടി റിയാൽ അധികം അയച്ചു. ഈ കൊല്ലം ആദ്യത്തെ അഞ്ചു മാസത്തിനിടെ വിദേശികൾ ശരാശരി 10,725 റിയാൽ തോതിൽ സ്വദേശങ്ങളിലേക്ക് അയച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരിയിൽ 1,205.7 കോടി റിയാലും ഫെബ്രുവരിയിൽ 1,130.2 കോടി റിയാലും മാർച്ചിൽ 1,404.9 കോടി റിയാലും ഏപ്രിലിൽ 1,327.9 കോടി റിയാലും മേയിൽ 1,253.1 കോടി റിയാലും അടക്കം ആകെ 6,321.8 കോടി റിയാലാണ് അഞ്ചു മാസത്തിനിടെ വിദേശികൾ നിയമാനുസൃത മാർഗങ്ങളിൽ അയച്ചത്. 


2015 ൽ സ്വകാര്യ മേഖലയുടെ മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 11.7 ശതമാനവും 2016 ൽ 11.3 ശതമാനവും 2017 ൽ 10.6 ശതമാനവും 2018 ൽ 10.5 ശതമാനവും 2019 ൽ 9.4 ശതമാനവും 2020 ൽ 11.3 ശതമാനവുമായിരുന്നു വിദേശികളുടെ റെമിറ്റൻസ്. 2015 ൽ 141.7 ബില്യൺ റിയാലും 2016 ൽ 138.7 ബില്യൺ റിയാലും 2017 ൽ 132.5 ബില്യൺ റിയാലും 2018 ൽ 136.4 ബില്യൺ റിയാലും 2019 ൽ 125.5 ബില്യൺ റിയാലും 2020 ൽ 149.6 ബില്യൺ റിയാലുമാണ് വിദേശ തൊഴിലാളികൾ നിയമാനുസൃത മാർഗങ്ങളിൽ സ്വദേശങ്ങളിലേക്ക് അയച്ചത്. സ്വകാര്യ മേഖലയുടെ മൊത്തം ആഭ്യന്തരോൽപാദനം 2015 ൽ 1.21 ട്രില്യൺ റിയാലും 2016 ൽ 1.22 ട്രില്യൺ റിയാലും 2017 ൽ 1.24 ട്രില്യൺ റിയാലും 2018 ൽ 1.3 ട്രില്യൺ റിയാലും 2019 ൽ 1.35 ട്രില്യൺ റിയാലും 2020 ൽ 1.32 ട്രില്യൺ റിയാലുമായിരുന്നു.

 

Latest News