ലോകത്തിന്റെ ബേബി ഫാക്ടറി, ഗര്‍ഭപാത്രത്തിന് വാടക 22 ലക്ഷം രൂപ മുതല്‍ 

കീവ്- കുഞ്ഞുങ്ങള്‍ ഇല്ലാത്ത ദമ്പതികള്‍ വാടക ഗര്‍ഭപാത്രങ്ങളിലൂടെ കുഞ്ഞുങ്ങളെ ജനിപ്പിച്ച് ദത്തെടുക്കുന്നത് സാധാരണമായിട്ടുണ്ട്. ഉക്രെയ്‌നില്‍ ഇത് വന്‍ വ്യവസായമായി വളര്‍ന്നിരിക്കുകയാണ്.ഉക്രെയ്‌നിലെ ഈ വ്യവസായം 'ബേബി ഫാക്ടറികള്‍' എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. വാണിജ്യപരമായി വാടക ഗര്‍ഭധാരണം അനുവദിക്കുന്ന ലോകത്തിലെ ചുരുക്കം ചില സ്ഥലങ്ങളില്‍ ഒന്നാണ് ഉക്രെയ്ന്‍. അതുകൊണ്ട് തന്നെ ഇവിടെ ഈ വ്യവസായം പടര്‍ന്ന് പന്തലിച്ചിരിക്കുകയാണ്.
ഇവിടെ എല്ലാ വര്‍ഷവും 2,500, 3,000 കുട്ടികള്‍ ആണ് ഇങ്ങനെ ജനിക്കുന്നതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ ഏറെയും വിദേശത്ത് നിന്നുള്ളവരുടെ കുട്ടികളാണ്. ഉപഭോക്താക്കളില്‍ മൂന്നിലൊന്ന് പേരും ചൈനക്കാര്‍..ഒരു കുഞ്ഞിന് ലക്ഷങ്ങളാണ് വാടക ഗര്‍ഭധാരണത്തിന് തയ്യാറാകുന്ന അമ്മമാര്‍ ഈടാക്കുന്നത്. 22 ലക്ഷം രൂപ മുതല്‍ 60 ലക്ഷം രൂപ വരെയൊക്കെ ഈടാക്കുന്നവരുമുണ്ട്. കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് ഈ സംവിധാനം പ്രയോജനകരമാണെങ്കിലും ഈ രംഗത്ത് ഒട്ടേറെ തട്ടിപ്പുകളുമുണ്ട്. പറഞ്ഞ തുക നല്‍കാത്തവരും. ഓണ്‍ലൈനിലൂടെ വന്‍ തുക തട്ടുന്നവരും ഒക്കെ സജീവം. എന്നിട്ടും ഈ വ്യവസായം വളരുന്നു.
ഇന്ത്യയും തായ്‌ലന്‍ഡും വിദേശികള്‍ വാടകഗര്‍ഭപാത്രങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. നേപ്പാളും ഇതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിരോധനത്തിന് ശേഷം ഈ രംഗത്ത് ഉക്രെയ്ന്‍ പ്രധാന കേന്ദ്രമായി വളര്‍ന്നിരിക്കുകയാണ്. ലോകത്ത് ഈ രംഗത്തെ മൊത്തം വിപണി 500 കോടി യൂറോ വരെ മൂല്യമുള്ളതാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.യുഎസില്‍ അഞ്ചു ലക്ഷം രൂപ മുതല്‍ 80 ലക്ഷം രൂപ വരെയൊക്കെയാണ് ഇത്തരം കുഞ്ഞുങ്ങള്‍ക്ക് ഈടാക്കുന്നത്‌
 

Latest News