തൃശൂർ - മന്ത്രിയായിരുന്ന ശശീന്ദ്രനെ ചവിട്ടിപ്പുറത്താക്കുന്ന അച്ഛന്റെ റോളിൽ സാക്ഷാൽ പിണറായി വിജയൻ. അതു കണ്ട് വിലപിക്കുന്ന അമ്മയുടെ റോളിൽ കോടിയേരി ബാലകൃഷ്ണൻ. ഐ.എസ്.ആർ.ഒ ചാരക്കേസും കരുണാകരനുമായി ബന്ധപ്പെട്ട് പരാമർശം നടത്തുന്ന എം.എം. ഹസൻ. ഇവർക്കൊപ്പം സാക്ഷാൽ ട്രംപും...ഹയർ സെക്കണ്ടറി വിഭാഗത്തിലെ കാർട്ടൂൺ മത്സരത്തിൽ കണ്ണൂരിൽ നിന്നെത്തി എ ഗ്രേഡ് നേടിയ സി. ധനുരാജിന്റെ വരകളിൽ തെളിഞ്ഞത് സമകാലിക രാഷ്ട്രീയ കാലാവസ്ഥ.ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്നതായിരുന്നു കാർട്ടൂണിന്റെ വിഷയം. കേരളത്തിലെയും ദേശീയ രാഷ്ട്രീയത്തിലേയും അന്താരാഷ്ട്ര രാഷ്ട്രീയത്തിലേയും സംഭവ വികാസങ്ങളും കഥാപാത്രങ്ങളും കോർത്തിണക്കിയാണ് ധനുരാജ് വിഷയം കൈകാര്യം ചെയ്തത്. കണ്ണൂർ കല്യാശേരി കെ.പി.ആർ. ഗോപാലൻ സ്മാരക ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ധനുരാജ്.ഗുരുമുഖത്ത് നിന്ന് പഠിച്ചെടുത്ത വരയുടെ പാഠങ്ങളല്ല മറിച്ച് അത്യാവശ്യം നന്നായി വരയ്ക്കുന്ന അച്ഛനിൽ നിന്നാണ് വരയുടെ പൈതൃകം ധനുരാജിന് പകർന്നുകിട്ടിയത്.