ആയിഷ സുല്‍ത്താനയുടെ മൊബൈല്‍  ഫോണ്‍ ലക്ഷദ്വീപ് പൊലീസ് പിടിച്ചെടുത്തു

കവരത്തി-  രാജ്യദ്രോഹ കേസില്‍ ആയിഷ സുല്‍ത്താനയുടെ മൊബൈല്‍ ഫോണ്‍ ലക്ഷദ്വീപ് പോലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്തിയതിന് പിന്നാലെയാണ് കവരത്തി പോലീസ് ഫോണ്‍ പിടിച്ചെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായാണ് മൊബൈല്‍ ഫോണ്‍ കൈവശം വാങ്ങിയതെന്ന് കവരത്തി പോലീസ് അറിയിച്ചു.
മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുന്ന കാര്യം നേരത്തെ അറിയിച്ചില്ലെന്നും ഫോണ്‍ നമ്പറുകള്‍ എഴുതിയെടുക്കാനും വക്കീലുമായി സംസാരിക്കാനോ അവസരം നല്‍കിയില്ലെന്നും ആയിഷ സുല്‍ത്താന കുറ്റപ്പെടുത്തി. ഐഷയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി. ആയിഷക്കെതിരായ രാജ്യദ്രോഹ കേസ് പ്രഥമദൃഷ്ട്യ നിലനില്‍ക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ആയിഷ ക്രിമനിനല്‍ പശ്ചാത്തലം ഉള്ള വ്യക്തിയാണെന്ന് കരുതുന്നില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ ആയതിനാല്‍ കേസിന്റെ മെറിറ്റിലേക് കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയില്‍ നിന്നുണ്ടായ വിജയം ദ്വീപ് ജനതയക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ഊര്‍ജം നല്‍കുമെന്ന് ആയിഷ സുല്‍ത്താന പ്രതികരിച്ചു. അതിനിടെ, ചോദ്യം ചെയ്യല്‍ വേളയില്‍ കവരത്തി പോലീസ് ബിരിയാണി ഓഫര്‍ ചെയ്തപ്പോള്‍ തനിക്ക് ബീഫ് ബിരിയാണി തന്നെ വേണമെന്ന് ആയിഷ ആവശ്യപ്പെട്ടു. ഇതു പ്രകാരം പോലീസ് ബീഫ് ബിരിയാണി എത്തിച്ചു നല്‍കിയതായി ഒരു മലയാളം ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. 

Latest News