ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ മുസഫർനഗറിൽ ഗംഗാ നദിയില്‍ ചേരുന്ന കനാലിലെ ചെളി നീക്കം ചെയ്യുന്ന ജോലികള്‍ക്കിടെ വെള്ളത്തിനടിയില്‍ കണ്ടെത്തിയ രണ്ടു കാറുകളില്‍ നിന്ന് രണ്ട് പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചു. രണ്ട് സ്ഥലങ്ങളില്‍ നിന്നായാണ് രണ്ടു കാറുകള്‍ കണ്ടെടുത്തത്. മരിച്ച രണ്ടു പേരേയും തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ജനുവരിയില്‍ കാണാതായ ദില്‍ഷാദ് അന്‍സാരി എന്ന 27കാരന്റെ മൃതദേഹമാണ് ഒരു കാറില്‍ നിന്ന് ലഭിച്ചത്. കാറിന്റെ പിന്‍സീറ്റിലായിരുന്നു മൃതദേഹം. ദില്‍ഷാദ് ഒരു സുഹൃത്തില്‍ നിന്നും വാടകയ്‌ക്കെടുത്തതായിരുന്ന കാര്‍. മൃതദേഹത്തില്‍ നിന്ന് ലഭിച്ച ഡ്രൈവിങ് ലൈസന്‍സില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ദില്‍ഷാദിനെ കാണാനില്ലെന്ന് ജനുവരിയില്‍ സഹോദരന്‍ വാജിദ് അന്‍സാരി പോലീസില്‍ പരാതി നല്‍കിയിരുന്നു. 55 കിലോമീറ്റര്‍ അകലെ സിഖേദയില്‍ കനാലില്‍ കണ്ടെത്തിയ മറ്റൊരു കാറില്‍ നിന്നാണ് ഹരീന്ദ്ര ദത്ത് അത്‌റെ എന്നയാളുടെ മൃതദേഹം ലഭിച്ചത്. ഫെബ്രുവരിലാണ് ഹരീന്ദ്ര ദത്തിനെ കാണാതായത്. ഇവരുടെ മരണ സംബന്ധിച്ച തുടരന്വേഷണം ആരംഭിച്ചിട്ടുണ്ട്.