Sorry, you need to enable JavaScript to visit this website.

സൗദിയിൽ കാണാതായ വീട്ടമ്മയെ  കണ്ടെത്തി നവയുഗം നാട്ടിലെത്തിച്ചു

സാമൂഹ്യ പ്രവർത്തക മഞ്ജു മണിക്കുട്ടൻ ലക്ഷ്മിയ്ക്ക് യാത്രാ രേഖകൾ കൈമാറുന്നു.


ദമാം - സൗദി അറേബ്യയിൽ വീട്ടുജോലിക്കായി എത്തിയ ശേഷം കാണാതായതായി വീട്ടുകാർ പരാതിപ്പെട്ട ആന്ധ്രാ സ്വദേശിനിയെ ദമാം നവയുഗം ജീവകാരുണ്യ വിഭാഗം സൗദി പോലീസിന്റെ സഹായത്തോടെ കണ്ടെത്തി, നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്കയച്ചു. ആന്ധ്രാപ്രദേശ് വിശാഖപട്ടണത്തിലെ അദ്ദങ്കിവാരിലങ്ക സ്വദേശിനിയായ ലക്ഷ്മിയാണ് നവയുഗം ജീവകാരുണ്യ പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലേക്ക് മടങ്ങിയത്. മൂന്നു വർഷം മുമ്പാണ് ലക്ഷ്മി പ്രവാസ ലോകത്തെത്തിയത്. ഒരു സൗദി പൗരൻ അവരെ ബഹ്‌റൈൻ വിസയിൽ കൊണ്ടുവന്ന്, പിന്നീട് വീട്ടുജോലിക്കാരിയായി സൗദിയിൽ എത്തിക്കുകയായിരുന്നു.


ഒന്നര വർഷം മുൻപ് വരെ നാട്ടിലുള്ള കുടുംബവുമായി ലക്ഷ്മി ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഒരു വിവരവും ലഭിക്കാതെയായി. തുടർന്ന് അവരുടെ വീട്ടുകാർ സൗദിയിലെ ഇന്ത്യൻ എംബസിയിൽ പരാതിപ്പെട്ടു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ നവയുഗം കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകയുമായ മഞ്ജു മണിക്കുട്ടന് വിവരങ്ങൾ കൈമാറുകയും ലക്ഷ്മിയെക്കുറിച്ച് അന്വേഷിക്കാനും ആവശ്യപ്പെട്ടു. മഞ്ജു മണിക്കുട്ടനും, ഭർത്താവും നവയുഗം ജീവകാരുണ്യ പ്രവർത്തകനുമായ പദ്മനാഭൻ മണിക്കുട്ടനും കൂടി ലക്ഷ്മിയുടെ സ്പോൺസറുടെ ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും നടന്നില്ല. തുടർന്ന് അവർ സൗദി പോലീസിനെ ബന്ധപ്പെട്ട് സൈബർ സെല്ലിന്റെ സഹായം തേടി. പോലീസ് മൊബൈൽ ലൊക്കേഷൻ ട്രേസ് ചെയ്ത് ലക്ഷ്മിയുടെ സ്പോൺസറുടെ വീട് കണ്ടുപിടിക്കുകയും നവയുഗം ജീവകാരുണ്യ പ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ ലക്ഷ്മി ആ വീട്ടിൽ അപ്പോഴും ജോലി തുടരുന്നതായി കണ്ടെത്തുകയുമായിരുന്നു. തുടർന്ന് സൗദി പോലീസ് സ്‌പോൺസറെ വിളിച്ച്, ലക്ഷ്മിയെ പോലീസ് സ്‌റ്റേഷനിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു.


ഇതിനെ തുടർന്ന് ലക്ഷ്മിയുമൊത്തു സ്‌പോൺസർ എത്തിയപ്പോൾ, മഞ്ജുവും മണിക്കുട്ടനും അവരോട് സംസാരിച്ചു. തനിക്ക് ഒന്നര വർഷമായി ശമ്പളമൊന്നും കിട്ടിയിട്ടില്ലെന്നും, സ്‌പോൺസർ എക്‌സിറ്റ് തരുന്നില്ലെന്നും, എങ്ങനെയും നാട്ടിലേക്ക് പോകാനാണ് ആഗ്രഹമെന്നും ലക്ഷ്മി അവരോടു പറഞ്ഞു. സ്‌പോൺസറോട് നവയുഗം ജീവകാരുണ്യ പ്രവർത്തകർ തുടർച്ചയായി ചർച്ച നടത്തിയപ്പോൾ, ഒടുവിൽ ലക്ഷ്മിക്ക് ആറു മാസത്തെ ശമ്പളമേ നൽകാനുള്ളൂ എന്നും, അത്രയും ശമ്പളവും എക്‌സിറ്റും വിമാന ടിക്കറ്റും നൽകാൻ തയാറാണെന്ന നിലപാടാണ് അയാൾ സ്വീകരിച്ചത്.
മറ്റു തെളിവുകൾ കൈയിൽ ഇല്ലാത്തതിനാൽ, പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ, നാട്ടിലേക്ക് മടങ്ങാനായി ലക്ഷ്മിയും അതിനോട് യോജിക്കുകയും മറ്റു നിയമ നടപടികളെല്ലാം പൂർത്തിയാക്കി ലക്ഷ്മി കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

 

Latest News