Sorry, you need to enable JavaScript to visit this website.

അതിശക്ത മഴ പ്രവചിച്ച് കാലാവസ്ഥ വകുപ്പ്; കാസർകോട് ജില്ലയിൽ രണ്ട് ദിവസം ഓറഞ്ച് അലർട്ട്

കാസർകോട്- അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാസർകോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ജില്ലയിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടയിൽ ഹൊസ്ദുർഗിൽ എട്ടും മഞ്ചേശ്വരത്ത് മൂന്നും വീടുകൾ ഭാഗികമായി തകർന്നു. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് തയാറെടുപ്പുകൾ പൂർത്തീകരിക്കണം. കോവിഡിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2021 ലൂടെ നിർദേശിച്ച തരത്തിലുള്ള തയാറെടുപ്പുകളും പൂർത്തീകരിക്കണം.
തുടർച്ചയായ ദിവസങ്ങളിൽ അതിശക്ത മഴ പ്രവചിക്കുന്ന സാഹചര്യത്തിൽ അടിയന്തര ഘട്ടങ്ങളിൽ കൺട്രോൾ റൂമുകളുമായി ബന്ധപ്പെടാം. പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നതിന് 24 മണിക്കൂറും സേവനം ലഭ്യമാകുന്ന കൺട്രോൾ റൂമുകൾ താലൂക്ക്തലത്തിൽ പ്രവർത്തിക്കുന്നുണ്ട്. പൊതുജനങ്ങൾക്കും സേവനം ആവശ്യമുള്ളവർക്കും ബന്ധപ്പെടാം. ജില്ലാ എമർജൻസി ഓപറേഷൻ സെന്റർ 04994 257700, കാസർകോട്  04994 230021, മഞ്ചേശ്വരം 0499 8244044, ഹൊസ്ദുർഗ് 04672204042, 0467 2206222, വെള്ളരിക്കുണ്ട് 0467 2242320.

Latest News