Sorry, you need to enable JavaScript to visit this website.

വൈദ്യുതി നിരക്ക് ഏകീകരിക്കാന്‍ കേന്ദ്രം;  കേരളത്തില്‍ വൈദ്യുതി വില കുറയും

മൂലമറ്റം-ഒരു രാജ്യം, ഒരു ഗ്രിഡ്, ഒരേ ഫ്രീക്വന്‍സിക്കുശേഷം ഒരേ വൈദ്യുതിവിലയിലേക്കു മാറാന്‍ രാജ്യം ഒരുങ്ങുന്നു. രാജ്യം മുഴുവന്‍ വൈദ്യുതിനിരക്ക് ഏകീകരിക്കാനുള്ള കരട് പദ്ധതി കേന്ദ്ര ഊര്‍ജമന്ത്രാലയം തയ്യാറാക്കി. ഇതില്‍ അഭിപ്രായമറിയിക്കാനാവശ്യപ്പെട്ട് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് പദ്ധതിരേഖ നല്‍കി. മൊബൈല്‍ ഫോണ്‍ കോള്‍, ഡേറ്റാ നിരക്കുകള്‍ മത്സരാധിഷ്ഠിതമാക്കിയതിനു സമാനമായ പദ്ധതിയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
രാജ്യത്തെ അഞ്ച് ഗ്രിഡുകളെ സംയോജിപ്പിച്ച് 'നാഷണല്‍ ഗ്രിഡ്' ആയി കമ്മിഷന്‍ ചെയ്തത് 2013ലാണ്. ഇതിനു സമാനമായാണ് ഒരേ വിലയിലേക്കുകൂടി രാജ്യത്തെ എത്തിക്കുന്നത്. നിലവില്‍ ഓരോ സംസ്ഥാനത്തും വൈദ്യുതിവില നിശ്ചയിക്കുന്നത് വൈദ്യുതി ഉത്പാദക കമ്പനികളില്‍നിന്നു വാങ്ങുന്ന വൈദ്യുതിയുടെയും അതത് സംസ്ഥാനങ്ങള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ചെലവും കണക്കാക്കിയാണ്.
വൈദ്യുതിക്ക് യൂണിറ്റിന് ശരാശരി മൂന്നുരൂപയാണ് വില. ദീര്‍ഘകാല കരാറുകളിലൂടെ ലഭിക്കുന്ന വൈദ്യുതിക്ക് ആറുരൂപവരെ നല്‍കണം. കേരളത്തില്‍ ഒരു യൂണിറ്റ് വൈദ്യുതി ഉപഭോക്താക്കളിലേക്ക് എത്തുമ്പോള്‍ യൂണിറ്റിന് 6.05 രൂപയാണ് ചെലവ്. പുതിയ സംവിധാനം വരുമ്പോള്‍ ചുരുങ്ങിയത് യൂണിറ്റിന് ഒരു രൂപയുടെയെങ്കിലും കുറവുവരുമെന്നാണ് പ്രതീക്ഷ.
രാജ്യം മുഴുവന്‍ ഒരേവില എന്ന ആശയം നടപ്പാക്കണമെങ്കില്‍ സംസ്ഥാനങ്ങള്‍ പുറമേനിന്നു വാങ്ങുന്ന വൈദ്യുതിക്ക് ഏര്‍പ്പെട്ട ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കേണ്ടിവരും. കരാറുകളില്‍ പലതും 15-40 വര്‍ഷംവരെ കാലാവധിയുള്ളതാണ്. കേന്ദ്ര വൈദ്യുതി ഉത്പാദന നിലയങ്ങളുമായും സംസ്ഥാനങ്ങള്‍ക്ക് കരാറുണ്ട്. ഇത്തരം കരാറുകളുടെ ദോഷം വിപണിയില്‍ വൈദ്യുതിവില എത്ര കുറഞ്ഞാലും കരാറില്‍ നിഷ്‌കര്‍ഷിച്ച വിലതന്നെ നല്‍കേണ്ടിവരുമെന്നതാണ്. ഇവ റദ്ദാക്കി പകരം പവര്‍ എക്‌സ്‌ചേഞ്ചുകളില്‍നിന്ന് ഓരോ ദിവസത്തെ ആവശ്യമനുസരിച്ച് വൈദ്യുതി വാങ്ങണം. ഓരോ സംസ്ഥാനവും അവര്‍ക്ക് കുറവുവരുന്ന വൈദ്യുതി ഇപ്പോള്‍ത്തന്നെ പവര്‍ എക്‌സ്‌ചേഞ്ചുകളില്‍നിന്നു വാങ്ങുന്നുണ്ട്.
 

Latest News