Sorry, you need to enable JavaScript to visit this website.

ഇലക്ഷന്‍ കഴിഞ്ഞു, ഇന്ധന വിലയില്‍ തുടര്‍ച്ചയായി വര്‍ധന

കൊച്ചി- നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്. ചൊവ്വാഴ്ച പെട്രോളിന് 17 പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 90.86 ആയും ഡീസല്‍ വില 85.51 രൂപയായും ഉയര്‍ന്നു. ചൊവ്വാഴ്ച പെട്രോള്‍ വില ലിറ്ററിന് 14 പൈസയും ഡീസല്‍ വില 18 പൈസയും വര്‍ധിച്ചിരുന്നു.

തിരുവനന്തപുരത്ത് ഒരുലിറ്റര്‍ പെട്രോളിന് 92 രൂപ 74 പൈസയും ഡീസലിന് 87 രൂപ 29 പൈസയുമായി. കോഴിക്കോട് 91 രൂപ 11 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വാങ്ങാന്‍ 85 രൂപ 74 പൈസ നല്‍കണം. അസംസ്‌കൃത എണ്ണയുടെ വില കൂടിയതുകൊണ്ട് വില കൂട്ടുന്നുവെന്നാണ് എണ്ണ കമ്പനികളുടെ സ്ഥിരമായുളള വാദം. എന്നാല്‍ തെരഞ്ഞെടുപ്പുകാലത്ത് അന്താരാഷ്ട്രവിപണിയില്‍ വില കുത്തനെ കൂടിയിട്ടും ഇന്ധനവില കൂട്ടിയില്ല.

കഴിഞ്ഞ മാര്‍ച്ച് എട്ടിന് ക്രൂഡ് ഓയില്‍ വില 71.45 ഡോളറായി ഉയര്‍ന്നിട്ടും വില കൂട്ടാത്ത കമ്പനികള്‍, വില താരതമ്യേന കുറഞ്ഞ് 67.76 ഡോളറില്‍ നില്‍ക്കുമ്പോഴാണ് ഇപ്പോള്‍ വില കൂട്ടിയിരിക്കുന്നത്. 2018ല്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ 19 ദിവസവും 2017ല്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ 14 ദിവസവും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ആഴ്കളോളവും വില കൂട്ടുന്നത് നിര്‍ത്തിവയ്ച്ച എണ്ണ കമ്പനികള്‍ പിന്നീട് തുടര്‍ച്ചയായി വില കൂട്ടുകയായിരുന്നു. അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നതിനാല്‍ 65 ദിവസത്തിന് ശേഷമാണ് വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്.

 

 

 

 

Latest News