ന്യൂദൽഹി- ട്രെയിൻ നിരക്കുകൾ കുറയ്ക്കാനൊരുങ്ങി റെയിൽവേ മന്ത്രാലയം. റിസർവേഷൻ കുറവുള്ള സമയങ്ങളിലും ഓഫ് സീസണുകളിലും ശതാബ്ദി, രാജധാനി, ദുരന്തോ എക്‌സ്പ്രസ് എന്നീ ട്രെയിനുകളിൽ നിരക്കുകൾ കുറയ്ക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. 2016 ലാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം ഈ ട്രെയിനുകളുടെ നിരക്ക് വർദ്ധിപ്പിച്ചിരുന്നത്. കൂടാതെ ഫ്‌ളെക്‌സി ഫെയർ എന്ന സംവിധാനം നടപ്പിൽ വരുത്തിയതോടെ റിസർവേഷൻ കഴിഞ്ഞ് ബാക്കിയുള്ള സീറ്റുകളിൽ 10 ശതമാനം വരെ തുക അധികമായി ഈടാക്കുകയും ചെയ്തിരുന്നു.
പുതിയ നടപടിയിലൂടെ റെയിൽവേയുടെ വരുമാനത്തിൽ വൻ വരുമാനം ഉണ്ടായിരുന്നെങ്കിലും യാത്രക്കാരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്.
ഈ സാഹചര്യത്തിലാണ് നിരക്കിൽ മാറ്റം വരുത്താൻ റെയിൽവേ തീരുമാനിച്ചത്. കൂടാതെ യാത്രക്കാർക്ക് സൗകര്യപ്രദമാകുന്ന തരത്തിൽ പ്രധാന ട്രെയിനുകളുടെ സമയമാറ്റം ഉൾപ്പെടെ മന്ത്രാലയം പരിശോധിച്ചു വരികയാണെന്നും ഗോയൽ വ്യക്തമാക്കി.