തിരുവനന്തപുരം ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഉത്തർപ്രദേശിലെ ത്സാൻസിയിൽ വെച്ച് കന്യാസ്ത്രീകളെ ബജ്റംഗ്ദൾ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി.
ബജ്റംഗ്ദള്‍ പ്രവര്‍ത്തകരും ഝാന്‍സി പോലീസും ചേര്‍ന്നാണ് കന്യാസ്ത്രീകളെ ഉപദ്രവിച്ചത്. ട്രെയിനില്‍ നിന്ന് ബലമായി പിടിച്ചിറക്കി. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടുപോലും പോലീസ് വിട്ടില്ല. ഉന്നത തലത്തിലുള്ള ഇടപെടലിനു ശേഷം രാത്രി 11മണിയോടെയാണ് കന്യാസ്ത്രീകൾ പോലീസ് സ്റ്റേഷന്റെ പിടിയിറങ്ങിയത്.
രാജ്യത്തിന്റെ പ്രതിഛായയ്ക്കും മതസഹിഷ്ണുതാ പാരമ്പര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് ബജ്റംഗ് ദളിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നുണ്ടായത്. ഭരണഘടന ഉറപ്പു നല്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ ഈ ആക്രമണത്തെ ഗൗരവമായി കാണണമെന്നും സംഭവത്തെ കേന്ദ്ര സര്‍ക്കാര്‍ അപലപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപി നേതാവ് ജോർജ് കുര്യന് ഉറപ്പു നല്കി. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് നിവേദനത്തിനു മറുപടിയായി ആഭ്യന്തര മന്ത്രി അറിയിച്ചു.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജോർജ് കുര്യൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ജോർജ് കുര്യൻ പരാതി നൽകി.
ദല്‍ഹിയില്‍ നിന്ന് കഴിഞ്ഞ 19ന് ഒഡീഷയിലേക്ക് പോകുകയായിരുന്ന സേക്രട്ട് ഹാര്‍ട്ട് കോണ്ഗ്രിഗേഷന് ദല്‍ഹി പ്രോവിന്സിലെ രണ്ടു കന്യാസ്ത്രീകള്‍ക്കും രണ്ട് വിദ്യാര്‍ഥിനികള്‍ക്കും നേരേയാണ് ബജ്റംഗദൾ പ്രവർത്തകരായ ഒരുസംഘം ആക്രമണം നടത്തിയത്.