ന്യൂദല്‍ഹി- കേരളം ഉള്‍പ്പടെ ആറു സംസ്ഥാനങ്ങളില്‍ കോവിഡ് നിരക്ക് കുതിച്ചുയരുന്നുവെന്ന മുന്നറിയിപ്പുമായി കേന്ദ്രം. കേരളം, മധ്യമപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ കോവിഡ് കേസുകളില്‍ 83.14 ശതമാനമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്.
മഹാരാഷ്ട്രയില്‍ 27,126, പഞ്ചാബ് 2578, കേരളം 2078, കര്‍ണാടക 1789, ഗുജറാത്ത് 1565, മധ്യപ്രദേശ് 1308 എന്നിങ്ങനെയാണ് ഏറ്റവും ഒടുവില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള കോവിഡ് ബാധിതരുടെ എണ്ണം.
ഞായർ വൈകുന്നേരം വരെ 24 മണിക്കൂറിനുള്ളില്‍ 197 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതില്‍ മഹാരാഷ്ട്രയില്‍ 92 പേരും പഞ്ചാബില്‍ 38 പേരും കേരളത്തില്‍ 15 പേരും മരിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന വിവരം അനുസരിച്ച് മഹാരാഷ്ട്ര, തമിഴ്‌നാട്, പഞ്ചാബ്, മധ്യപ്രദേശ്, ഡല്‍ഹി, കര്‍ണാടക, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വര്‍ധിച്ചു വരികയാണ്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ അലംഭാവം കാണിക്കുന്നതാണ് രോഗ വ്യാപന നിരക്ക് കുതിച്ചുയരാനുള്ള പ്രധാന കാരണമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയ ചൂണ്ടിക്കാട്ടി. വാക്‌സിനേഷന്‍ നടപടികള്‍ ആരംഭിച്ചു എങ്കിലും എല്ലാവരും തന്നെ കോവിഡ് നിയന്ത്രണ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോളും പറഞ്ഞു.