Sorry, you need to enable JavaScript to visit this website.

ദളിത് ചിന്തകന്‍ കാഞ്ച ഐലയ്യ അറസ്റ്റില്‍

ഖമ്മം- ആന്ധ്ര പ്രദേശിലെ ഖമ്മം ജില്ലയില്‍ സി.പി.എം സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ദളിത് എഴുത്തുകാരനും ചിന്തകനുമായ കാഞ്ച ഐലയ്യയെ പോലീസ് അറസ്റ്റു ചെയ്തു. സി.പി.എം ഓഫീസില്‍നിന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ശക്തമായ പ്രതിരോധം മറികടന്ന് പോലീസ് ഐലയ്യയെ അറസ്റ്റ് ചെയ്ത് ഹൈദരാബാദിലേക്കു കൊണ്ടു പോയത്. അറസ്റ്റിനെ തുടര്‍ന്ന് മണിക്കൂറുകളോളം സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി. ആട്ടിടയന്‍മാരുടെ രണ്ടാമത് സംസ്ഥാന സമ്മേളനത്തില്‍ ഐലയ്യയെ പങ്കെടുപ്പിച്ചാല്‍ പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് സംഘാടകര്‍ക്ക് നേരത്തെ തന്നെ പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐലയ്യ സമ്മേളനത്തില്‍ പങ്കെടുത്താല്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നാണ് ഖമ്മം അഡീഷണല്‍ പോലീസ് കമ്മീഷണര്‍ ഗണേഷ് പറഞ്ഞത്.

പരിപാടിക്കെത്തിയ ഐലയ്യക്ക് സി.പി.എം പ്രവര്‍ത്തകര്‍ മനുഷ്യ കവചമൊരുക്കി സംരക്ഷണം നല്‍കിയിരുന്നു. എങ്കിലും കൂടുതല്‍ സേനാംഗങ്ങളുമായി എത്തി പോലീസ് ബലമായി ഐലയ്യയെ പിടികൂടി കൊണ്ടു പോകുകയായിരുന്നു. 

'ഞാനൊരു തീവ്രവാദിയല്ല. എന്റെ പക്കല്‍ ആയുധങ്ങളുമില്ല. പിന്നെ എന്തിന് എന്നെ അറസ്റ്റ് ചെയ്യുന്നുവെന്ന് പോലീസ് മറുപടി പറഞ്ഞേ തീരൂ,' കാഞ്ച ഐലയ്യ പറഞ്ഞു. ആട്ടിടയന്‍മാരുടെ പ്രശ്നങ്ങളെ കുറിച്ചു സംസാരിക്കാനാണ് താന്‍ എത്തിയതെന്നും സംസ്ഥാന സര്‍ക്കാര്‍ ഇതിനു മറുപടി പറയണെന്നും അദ്ദേഹം പറഞ്ഞു. ഐലയ്യയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ആട്ടിടയന്‍മാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. 


 

Latest News