തിരുനെൽവേലി- തമിഴ്നാട്ടിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ ഹരി നാടാരാണ് തന്റെ സമ്പത്തിന്റെ വലിപ്പം പ്രദർശിപ്പിച്ച് നാമനിർദ്ദേശ പത്രിക നൽകാനെത്തിയത്. നിറയെ സ്വർണാഭരണങ്ങളണിഞ്ഞായിരുന്നു വരവ്. കഴുത്തിൽ ചങ്ങലകൾ പോലെ തുങ്ങിക്കിടക്കുന്ന സ്വർണമാലകളും കൈകളിലെ വലിയയ വളകളും മോതിരങ്ങളുമെല്ലാം കൂടി അഞ്ച് കിലോ ഭാരം വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തിരുനെൽവേലി ജില്ലയിലെ ആലങ്കുളം അസംബ്ലി മണ്ഡലത്തിലാണ് ഹരി നാടാർ മത്സരിക്കുന്നത്. പനങ്ങാട്ടു പടൈ കച്ചിയുടെ കോഓർഡിനേറ്ററാണ് നാടാർ. തന്റെ പക്കൽ 11.2 കിലോ സ്വർണം ഇരിപ്പുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി പിന്തുണയോ അണികളോ ഇല്ലാത്തതിനാൽ നാമനിർദ്ദേശ പത്രിക നൽകുന്നത് വാർത്തയാക്കാൻ പല പരിപാടികളാണ് സ്ഥാനാർത്ഥികൾ ചെയ്യുന്നത്. കഴിഞ്ഞദിവസം ചെന്നൈയിൽ ഒരാൾ പിപിഇ കിറ്റ് ധരിച്ചെത്തിയാണ് നാമനിർദ്ദേശ പത്രിക നൽകിയത്. ഏപ്രിൽ ആറിനാണ് തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് നടക്കുക.