Sorry, you need to enable JavaScript to visit this website.

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയിരിക്കും- രാജ്‌നാഥ് സിങ്

ലഖ്‌നൗ- ഇന്ത്യയിൽ  ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ  ബിജെപി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ലഖ്‌നൗവിൽ ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്രത്തെക്കുറിച്ച് പറയുമ്പോൾ ആളുകൾ ഞങ്ങളെ പരിഹസിക്കുന്നു, മറ്റൊന്നിനെക്കുറിച്ചും നിങ്ങൾക്ക് ചർച്ച ചെയ്യാനില്ലെന്നുമാണ് പറയുന്നത്. എന്നാൽ പൂർത്തീകരിച്ച വാഗ്ദാനത്തെക്കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്. രാമക്ഷേത്രം പോലെ മുത്തലാഖ് നിർത്തലാക്കുമെന്ന വാഗ്ദാനവും നടപ്പാക്കി. അടുത്തതായി ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് ഞങ്ങൾ നൽകിയ വാഗ്ദാനവും നടപ്പാക്കും- രാജ്‌നാഥ് സിങ് പറഞ്ഞു.
ഒരു മതത്തിനും വിശ്വാസത്തിനും എതിരായിരിക്കില്ല ഏകീകൃത സിവിൽ കോഡ്. ഹിന്ദുവിനോ മുസ്‌ലിമിനോ ക്രിസ്ത്യാനികൾക്കോ എതിരാവില്ല അത്. ഞങ്ങളുടെ രാഷ്ട്രീയം മനുഷ്യനും മനുഷ്യത്വത്തിനും വേണ്ടിയുള്ളതാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
രാജ്യത്ത് വിവാഹം, പാരമ്പരാഗത സ്വത്ത് കൈമാറ്റം, വിവാഹമോചനം, ദത്തെടുക്കൽ എന്നീ വിഷയങ്ങൾക്ക് ഏകീകൃത നിയമ നടപ്പാക്കുന്നതാണ് ഏകീകൃതസിവിൽ കോഡ് 2019ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനമായിരുന്നു ഇത്. ഒരൊറ്റ സിവിൽ കോഡ് വരുന്നതോടെ മുസ്‌ലിം വ്യക്തിനിയമം അടക്കമുള്ള പ്രത്യേക വിഭാഗങ്ങൾക്കുള്ള നിയമ പരിഗണനകൾ ഇല്ലാതാകും.
വാഗ്ദാനങ്ങൾ നിറവേറ്റിയില്ലെങ്കിൽ അത് ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കും. രാമജന്മഭൂമി വീണ്ടെടുക്കാനുള്ള ബിജെപി ശ്രമങ്ങൾ ജനങ്ങളുടെ വിശ്വാസം ആർജിക്കുന്നതിൽ വഴിത്തിരിവായി. ബിജപിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് ജനങ്ങൾ വിശ്വസിച്ചു. എ ബി വാജ്പയ് ജനസംഘം അധ്യക്ഷനായിരിക്കുമ്പോൾ ബിജെപി ഒരിക്കൽ സർക്കാർ രൂപീകരിക്കുമോ എന്നു പോലും അറിയില്ലായിരുന്നു-അദ്ദേഹം പറഞ്ഞു.
 

Latest News