Sorry, you need to enable JavaScript to visit this website.

പീഡനാരോപണം നേരിടുന്ന കേന്ദ്ര സർവകലാശാല വിസിക്ക് സർക്കാർ കാലാവധി നീട്ടിനൽകി

ന്യൂദൽഹി- ലൈംഗിക പീഡന ആരോപണം നേരിടുന്ന കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസലർക്ക് സേവനകാലാവധി നീട്ടിനൽകി കേന്ദ്ര സർക്കാർ. ബിഹാറിലെ മഹാത്മാഗാന്ധി കേന്ദ്ര സർവ്വകലാശാലയിലെ വിസി സഞ്ജീവ് ശർമയ്ക്കാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കാലാവധി നീട്ടി നൽകിയത്. ഫെബ്രുവരി 2നാണ് ശർമയുടെ സേവനകാലം അവസാനിച്ചത്. പുതിയ വിസിയെ നിയമിക്കുന്നതു വരെ ഇദ്ദേഹത്തോട് തുടരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കടുത്ത ആരോപണം നേരിടുന്ന ഒരാളെ ഇത്തരത്തിൽ തുടരാനനുവദിച്ചതിനെതിരെ പ്രതിഷേധം നിലവിലുണ്ട്. വിസിയെ തുടരാനനുവദിക്കുന്നതിനെതിരെ വിദ്യാഭ്യാസ സെക്രട്ടറി കടുത്ത എതിർപ്പുന്നയിച്ചെന്നും എന്നാൽ വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാൽ പീഡനാരോപണം നേരിടുന്ന വിസിക്കു വേണ്ടി ഉറച്ച നിലപാടെടുക്കുകയായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. 

ലൈംഗികാരോപണം മാത്രമല്ല വിസിക്കെതിരെയുള്ളത്. പ്രമോഷൻ നേടാൻ വേണ്ടി വ്യാജരേഖ ഹാജരാക്കിയെന്ന ഗുരുതരമായ ആരോപണവും സഞ്ജീവ് ശർമയ്ക്കെതിരെയുണ്ട്. ഈ വിഷയം രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഓഫീസ് വരെയെത്തിയെങ്കിലും അദ്ദേഹമത് വിദ്യാഭ്യാസ മന്ത്രാലയത്തിന് അയച്ചു കൊടുക്കുകയാണുണ്ടായത്. ഇതിന്മേലും നടപടിയൊന്നും ഉണ്ടായിട്ടില്ല. ശർമ മീററ്റിലെ സിസിഎസ്‌‍യു സർവ്വകലാശാലയിൽ ജോലി ചെയ്തിരുന്ന കാലത്താണ് പീഡനാരോപണമുണ്ടായത്. വൈസ് ചാൻസലറാകുന്നതിനു വേണ്ടി അന്വേഷകർ ഇദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകുകയായിരുന്നു.

Latest News