കണ്ണൂർ- മുതിർന്ന സി.പി.എം നേതാവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായിരുന്ന പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്പോർട്സ് കൗൺസിൽ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാർ രാജി വെച്ചു. ജയരാജന് സീറ്റ് നിഷേധിച്ചത് നീതി കേടാണെന്ന് അദ്ദേഹം പറയുന്നു. പി ജയരാജന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്.
വാട്സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് പേജുകളിലും സീറ്റ് നിഷേധം സജീവ ചർച്ചയാണ്. പി ജെ ആർമി ഫേസ്ബുക്ക് പേജിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കമൻ്റുകൾ പ്രത്യക്ഷപ്പെട്ടു.പി ജയരാജനെ മട്ടന്നൂരിൽ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്ത് വന്ന സി.പി.എം സ്ഥാനാർത്ഥി പട്ടികയനുസരിച്ച് മട്ടന്നൂരിൽ ഇ.പി ജയരാജന് പകരം കെ കെ ഷൈലജയാണ് മത്സരിക്കുന്നത്.
രണ്ട് ടേം വ്യവസ്ഥ കർശനമായി പാലിക്കാൻ തീരുമാനിച്ച സിപിഎം ഇക്കുറി പരിചിത മുഖങ്ങളെയെല്ലാം മാറ്റി നിർത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. പൊതുമരാമത്ത് മന്ത്രി ജി സുധാകരനും ധനമന്ത്രി തോമസ് ഐസക്കിക്കും അടക്കമുള്ളവർ പുറത്താണ്.