ജിദ്ദ- നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി ജിദ്ദ നവോദയ അറിയിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കൺവെൻഷൻ മാർച്ച് 12 വെള്ളി വൈകുന്നേരം 8.30 ന് കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഇടത് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തന വിവരങ്ങൾ ഓരോ പ്രവാസി കുടുംബങ്ങളിലേക്കും എത്തിക്കും വിധം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ സജീവമാക്കുമെന്നും ജിദ്ദ നവോദയ അറിയിച്ചു.
മുമ്പ് ഒരിക്കലുമില്ലാത്ത വിധം പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും അവർക്ക് ആശ്രയമാകാനും ഇടതുപക്ഷ സർക്കാരുകൾ വലിയ ശ്രദ്ധയാണ് കൊടുത്തിട്ടുള്ളത്. 1987ലെ ഇ.കെ. നായനാർ സർക്കാറാണ് പ്രവാസികൾക്കു വേണ്ടി ഒരു പ്രത്യേക വകുപ്പ് തന്നെ രൂപീകരിച്ചത്. പിന്നീട് 2008ൽ വി.എസ് സർക്കാർ ആണ് പ്രവാസി ക്ഷേമ പദ്ധതിയും പെൻഷനും ഏർപ്പെടുത്തിയത്. അത്തരം പ്രവർത്തനങ്ങളുടെ തുടർച്ചയായി ഒരുപടി കൂടി ഉയർത്തിയുള്ള പ്രവർത്തനങ്ങൾ ആണ് പിണറായി സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോൾ പ്രവാസി ക്ഷേമ പെൻഷൻ 500 രൂപ ആയിരുന്നു. അത് ക്രമേണ 2000 രൂപയായും പിന്നീട് കഴിഞ്ഞ ബജറ്റിൽ അത് 3500 രൂപയായി വർധിപ്പിക്കുകയും ചെയ്തു. പ്രവാസികൾക്ക് സൗജന്യ നിയമ സഹായം നൽകുന്നതിനുള്ള നിയമ സഹായ സെൽ രൂപീകരിക്കുകയും വിദേശത്ത് നിന്ന് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിൽ എത്തിക്കുന്നതിനുള്ള പദ്ധതിയും ഈ സർക്കാറിന്റെ കാലത്താണ് തുടങ്ങിയത്. പ്രവാസികൾക്കായി പ്രവാസി ചിട്ടി നടപ്പിലാക്കിയതും എടുത്ത് പറയേണ്ടത് തന്നെ.
കൂടാതെ കൊറോണ കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിൽ കുടുങ്ങിയ ഒരു ലക്ഷം പ്രവാസികൾക്ക് അയ്യായിരം രൂപയുടെ സഹായം നൽകി. മാനദണ്ഡങ്ങൾ മാറ്റി വെച്ചുകൊണ്ട് ആറുമാസത്തിലധികം നാട്ടിൽ തങ്ങുന്ന പ്രവാസിക്ക് റേഷൻ അനുവദിക്കാനും തീരുമാനിച്ചു.
സാംക്രമിക രോഗങ്ങളുള്ള ഈ കാലത്ത് പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് ഏറെ പ്രാധാന്യമുള്ളതായിരുന്നു. പ്രവാസിക്കും വിദേശത്തുള്ള കുടുംബങ്ങൾക്കും ചുരുങ്ങിയ നിരക്കിൽ ഇൻഷുറൻസ് ഏർപ്പെടുത്തി.
ക്ഷേമ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് കേരളത്തിന് വെളിയിൽ ഉള്ള മലയാളികളെ സംഘടിപ്പിച്ചുകൊണ്ട് നവകേരള സൃഷ്ടിക്കായി ലോക കേരള സഭ സ്ഥാപിച്ചതാണ്. ലോകത്തിന്റെ നാനാ ഭാഗങ്ങളിലെ പ്രവാസി മലയാളികൾക്ക് കേരള സർക്കാറുമായി നേരിട്ട് ആശയവിനിമയം നടത്താവുന്ന ഒരു സഭയായി ലോക കേരള സഭ മാറി. ചുരുക്കത്തിൽ പ്രവാസികൾക്ക് ഇത്രയും സഹായവും സഹകരണവും കിട്ടിയ കാലം ചരിത്രത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഈ സർക്കാർ തുടരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നും ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനതപുരം പറഞ്ഞു.
വരുന്ന ദിവസങ്ങളിലായി നടക്കുന്ന സെൻട്രൽ കമ്മിറ്റി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വിശദമായ രൂപരേഖ തയാറാക്കുമെന്നും ജിദ്ദ നവോദയ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി നിലവിൽ വന്നു. ചെയർമാനായി ഷിബു തിരുവനന്തപുരം, വൈസ് ചെയർമാൻ കിസ്മത്ത് മമ്പാട്, ജനറൽ കൺവീനർ ശ്രീകുമാർ മാവേലിക്കര, ജോയിന്റ് കൺവീനർ റഫീഖ് പത്തനാപുരം. പതിനാലു ജില്ലാ തെരഞ്ഞെടുപ്പ് കമ്മിറ്റികൾ നിലവിൽ വന്നു. തെരഞ്ഞെടുപ്പ് കൺവെൻഷൻ മാർച്ച് 12 വെള്ളി വൈകുന്നേരം 8.30 ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡണ്ട് കിസ്മത്ത് മമ്പാട്, ശ്രീകുമാർ മാവേലിക്കര, ജനറൽ സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.