ജിദ്ദ - വിദേശങ്ങളിൽനിന്ന് നാട്ടിലെത്തുന്ന പ്രവാസികൾ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന അംഗീകരിക്കാനാവില്ലന്ന് ജിദ്ദ നവോദയ അറിയിച്ചു.
ഗൾഫ് നാടുകളിൽ ഈ ടെസ്റ്റ് നടത്താൻ ഏകദേശം 5000 ഇന്ത്യൻ രൂപയോളം ചെലവഴിക്കണം. പ്രസ്തുത സർട്ടിഫിക്കറ്റുമായി വരുന്നവർ നാട്ടിൽ വീണ്ടുമൊരു കൺഫർമേറ്ററി മോളിക്യുലാർ ടെസ്റ്റ് ചെയ്യണമെന്നതും കടുത്ത അനീതിയാണ്. അതിനായും നിലവിൽ 1,700 ഇന്ത്യൻ രൂപ ഈടാക്കുന്നത് പ്രവാസികളോടുള്ള വെല്ലുവിളിയാണെന്നും ജിദ്ദ നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം പറഞ്ഞു.
ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ അടക്കം ഈ വലിയ തുക കണ്ടത്തേണ്ട ദുരവസ്ഥയിലാണ് ഇപ്പോൾ. ഒന്നുകിൽ സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിലെ സാധാരണ കോവിഡ് ടെസ്റ്റ് റിസൾട്ടുകൾ അംഗീകരിക്കാൻ ഇന്ത്യൻ ഭരണകൂടം തയാറായി നാട്ടിലെ ടെസ്റ്റുകൾ ഒഴിവാക്കണം. അതല്ലെങ്കിൽ യാത്രക്ക് നെഗറ്റീവ് റിസൾട്ട് എന്ന നിബന്ധന ഒഴിവാക്കി നാട്ടിലെത്തുമ്പോൾ ടെസ്റ്റ് നടത്തുകയാവും നന്നാകുക.
തുടർച്ചയായി 72 മണിക്കൂറിനുള്ളിൽ രണ്ട് ടെസ്റ്റുകൾ എന്ന അമിത ഭാരം പ്രവാസികൾക്ക് മേലിൽ അടിച്ചേൽപ്പിക്കുന്ന ഈ നടപടിക്കെതിരെ ശക്തമായ നടപടി സീകരിക്കണമെന്നും നവോദയ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.
നിലവിൽ വിദേശത്തുനിന്ന് യാത്ര ചെയ്യുന്നവർ ടിക്കറ്റിനു പുറമേ കൊറോണ ടെസ്റ്റ് റിസൾട്ട്, ഓൺലൈൻ വഴി സമർപ്പിച്ച എയർസുവിദ കോപ്പി, കേരള ജാഗ്രത പോർട്ടൽ അല്ലെങ്കിൽ യാത്ര ചെയ്യുന്ന സംസ്ഥാനത്തിന്റെ ഓൺലൈൻ യാത്ര പാസ്, ആരോഗ്യ സേത് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യൽ, നാട്ടിലെ എയർപോർട്ടിൽ വീണ്ടും കൊറോണ ടെസ്റ്റ് ചെയ്യാനുള്ള തുക കരുതൽ തുടങ്ങിയ നിബന്ധനകൾ ഉള്ളതായി പറയപ്പെടുന്നു. പുറമേ എല്ലാ പ്രായക്കാർക്കും കൊറോണ ടെസ്റ്റ് ബാധകമാണ്. നിലവിൽ വാക്‌സിൻ എടുത്തിട്ടുണ്ടെങ്കിലും ടെസ്റ്റ് നിർബന്ധമാണെന്ന നിബന്ധന തീർച്ചയായും പിൻവലിക്കണമെന്നും ജിദ്ദ നവോദയ ആവശ്യപ്പെട്ടു.