തിരുവനന്തപുരം- കേരളം കോവിഡ് കേസുകൾ കൂടിയ സംസ്ഥാനമെന്ന് പറയുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടും സംസ്ഥാനത്ത് കേസുകളും മരണവും പിടിച്ചുനിർത്താനായത് സർക്കാരിന്റെ നേട്ടമാണ്.ശാസ്ത്രീയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തലെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു
സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിച്ചപ്പോഴും മരണനിരക്ക് കുറയ്ക്കാനായത് നമ്മുടെ നേട്ടമാണ്. ഈ സമയത്ത് നൂറ് കണക്കിന് ആശുപത്രികൾ സജ്ജമാക്കി ഐസിയു, വെന്റിലേറ്ററുകൾ ആരംഭിച്ചു. നൂറ് കണക്കിന് കിടക്കകൾക്ക് ഓക്‌സിജൻ സപ്ലൈ കിട്ടാനുള്ള പരിപാടികൾ ആരംഭിച്ചു. ഇതിന്റെയെല്ലാം ഭാഗമായാണ് മരണനിരക്ക് കുറയ്ക്കാനായത്.
തുടക്കത്തിൽ 0.5 ആയിരുന്നു മരണനിരക്ക്. ജൂലൈ മാസത്തിൽ 0.7 ആയി. ഒരിക്കൽ പോലും മരണനിരക്ക് ഒരുശതമാനത്തിൽ അധികമായില്ല. സംസ്ഥാനത്ത് കേസുകളുടെ എണ്ണം വർധിച്ചപ്പോഴും മരണനിരക്ക് ഉയർന്നിട്ടില്ല. ടെസ്റ്റുകളുടെ എണ്ണത്തിൽ രാജ്യത്ത് കേരളം ഒന്നാമതാണ്. കോവിഡ് വ്യാപനം തടയുന്നതിൽ ഏറ്റവും ശാസ്ത്രീയമായി ഇടപെടാൻ കേരളത്തിന് കഴിഞ്ഞു. ദിവസവും 20,000 കേസുകൾ വരെ എത്തുമെന്നായിരുന്നു കരുതിയത്. എല്ലാ വകുപ്പുകളുടെയും കൃത്യമായ പ്രവർത്തനത്തിന്റെ ഫലമായാണ് അത് കുറയ്ക്കാനായത്.
സംസ്ഥാനത്ത് കേസുകളുടെ എണ്ണം കുറയുമ്പോഴും കുറച്ചുകൂടി നിയന്ത്രണം തുടരണം. കോവിഡ് വ്യാപനം ഏത് സമയവും പ്രതീക്ഷിക്കണം. ഇനി കടുത്തനിയന്ത്രണങ്ങൾ തുടരാനാവില്ല. ജീവൻ സംരക്ഷിക്കന്നതോടൊപ്പം ജീവിതോപാധികളും സംരക്ഷിക്കേണ്ടതുണ്ട്. എല്ലാം പൂട്ടിയിട്ട് വൈറസിനെ പ്രതിരോധിക്കാൻ കഴിയില്ല. എല്ലാം തുറന്നുകഴിഞ്ഞ സ്ഥിതിക്ക് ഓരോ വ്യക്തിയും നിയന്ത്രണം പാലിക്കുകയെന്നതാണ് പ്രതിരോധിക്കാനുള്ള മാർഗം. മാസ്‌ക് കൃത്യമായി ധരിക്കുക. സംസാരിക്കുമ്പോൾ മാസ്‌ക് നിർബന്ധമാക്കുക. വീട്ടിൽ ഇത് കൃത്യമായി പാലിച്ചാൽ കോവിഡ് നിയന്ത്രിക്കാനാകും. കേരത്തിൽ 80ശതമാനത്തിലേറെ ജനങ്ങളും ഇത് പാലിച്ചതുകൊണ്ടാണ് കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞതെന്നും ശൈലജ പറഞ്ഞു.