എസ്.ഡി.പി.ഐയും ജമാഅത്തും ചെയ്യുന്നത് ആര്‍.എസ്.എസിന്റെ അതേ പണി- പിണറായി വിജയന്‍

കാസര്‍കോട്- വര്‍ഗീയമായി ആളുകളെ വേര്‍തിരിക്കാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ആര്‍എസ്എസിന്റെ അതേ പണി തന്നെയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.  രണ്ടും വര്‍ഗീയത ശക്തിപ്പെടുത്തുകയാണ്. ഈ എല്ലാ ശക്തികളും എല്‍ഡിഎഫിന് എതിരാകുന്നത് തങ്ങള്‍ വര്‍ഗീയതയ്‌ക്കെതിരെ ആയതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് വടക്കന്‍ മേഖല പ്രചാരണ ജാഥ  മഞ്ചേശ്വരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി

ഏറ്റവും കടുത്ത വര്‍ഗീയത ആര്‍എസ്എസാണ് സ്വീകരിക്കുന്നത്. ആര്‍എസ്എസ് ഉയര്‍ത്തുന്ന വര്‍ഗീയത നേരിടാനെന്ന മട്ടില്‍ എസ്ഡിപിഐയെ പോലുള്ള ചിലര്‍ വര്‍ഗീയ നിലപാടുകള്‍ സ്വീകരിക്കുന്നുണ്ട്. അത് ആത്മഹത്യാപരമാണ്. ന്യൂനപക്ഷ സംരക്ഷണമെന്നത് സ്വയം സംഘടിച്ച് വര്‍ഗീയ ശക്തികളെ നേരിടാനാകുന്ന ഒന്നല്ല. അത് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് നടപ്പാക്കേണ്ട കാര്യമാണ്. അതിലൂടെ മാത്രമേ യഥാര്‍ത്ഥ ന്യൂനപക്ഷ സംരക്ഷണം നടക്കാപ്പാക്കാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.വര്‍ഗീയമായി ആളുകളെ വികാരം കൊള്ളിച്ച് വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത് നാടിന് ഗുണം ചെയ്യില്ല. വര്‍ഗീയത നാടിന് ആപത്താണ്. വര്‍ഗീയതയെ പൂര്‍ണമായും തൂത്തുമാറ്റണം.
കേരളം ഇന്ന് രാജ്യത്തിന് മാതൃകയാകാന്‍ കാരണം ഇടതുപക്ഷത്തിന്റെ കരുത്താണ്. ബിജെപി ഒരുക്കുന്ന കാര്യങ്ങള്‍ക്ക് സംഭാവന ചെയ്യാന്‍ എന്തൊരു താത്പര്യമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെന്ന് ഓര്‍ക്കണം. ഒരു എംഎല്‍എ സംഭാവനയുമായി അങ്ങോട്ടു ചെന്നു. വര്‍ഗീയതയോട് ഒരു വിട്ടുവീഴ്ചയുമില്ലാത്ത സമീപനമാണ് ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

Latest News