ന്യൂദല്‍ഹി- ജാതിയും മതവും നോക്കെതെയുള്ള മിശ്ര വിവാഹങ്ങള്‍ സമൂഹത്തെ മുന്നോട്ടു നയിക്കുന്നതില്‍ പ്രധാനമാണെന്ന് സുപ്രീം കോടതി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വിവിധ മതക്കാര്‍ തമ്മിലുള്ള വിവാഹം തടയുന്നതിന് നിയമനിര്‍മാണം നടത്തി മുന്നോട്ടു പോകുമ്പോാഴ് സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് ഇത്തരം വിവാഹങ്ങളെ പ്രകീര്‍ത്തിച്ചിരിക്കുന്നത്.
പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ വിവാഹിതരാകാന്‍ സമ്മതിച്ചുകഴിഞ്ഞാല്‍ കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ സമ്മതം ആവശ്യമില്ലെന്നും അവരുടെ സമ്മതമാണ് പ്രധാനമെന്നും സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശും മധ്യപ്രദേശും ലവ് ജിഹാദിനെതിരായ നിയമങ്ങളെന്ന് വിശേഷിപ്പിക്കുന്ന വിവാദ ഓര്‍ഡിനന്‍സുകള്‍ പാസാക്കിയതിനു പിന്നാലെയാണ് പരമോന്നത നീതി പീഠത്തില്‍നിന്നുള്ള സുപ്രധാന നിരീക്ഷണം പുറത്തുവന്നിരിക്കുന്നത്.
കര്‍ണാടകയില്‍നിന്നുള്ള മിശ്ര വിവാഹ കേസ് പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. യുവതിയുടെ പിതാവ് സമര്‍പ്പിച്ച ക്രിമിനല്‍ കേസില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്. ദമ്പതികള്‍ ഒളിച്ചോടിയതിനെ തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
2018 ല്‍ ഒരു കോളേജില്‍ തൊഴില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കെ പരിചയപ്പട്ടെ രണ്ടു ജാതിക്കാരായ യുവതിയും യുവാവും കഴിഞ്ഞ വര്‍ഷമാണ് ഒളിച്ചോടിയത്. യുവതിയുടെ വീട്ടുകാര്‍ വിവാഹം അംഗീകരിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.
വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ ഇപ്പോള്‍ സ്വയം തന്നെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നത് വര്‍ധിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കുടുംബങ്ങള്‍, ജാതി, മതം തുടങ്ങിയ പരിഗണനകളാണ് മുമ്പ് പ്രധാന പങ്ക് വഹിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അതല്ല സ്ഥതി.
ഇത്തരം വിവാഹങ്ങളിലൂടെ ജാതി, സമുദായ സംഘര്‍ഷങ്ങള്‍ കുറയുമെന്നും സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ നല്ലതാണെന്നും ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. ഇങ്ങനെ വിവാഹിതരാകുന്ന ചെറുപ്പക്കാര്‍ കുടുംബങ്ങളില്‍നിന്ന് ഭീഷണി നേരടുമ്പോള്‍ കോടതികള്‍ അവരുടെ രക്ഷക്കെത്തുന്നുവെന്നും പരമോന്നത നീതി പീഠം ചൂണ്ടിക്കാട്ടി.