ഡിജിറ്റൽ കറൻസി പ്രാബല്യത്തിലേക്ക്
ന്യൂദൽഹി- ബിറ്റ്‌കോയിൻ ഉൾപ്പെടെ പ്രചാരത്തിലുള്ള എല്ലാ ക്രിപ്‌റ്റോ കറൻസികളും രാജ്യത്ത് ഉടൻ നിരോധിക്കും. ക്രിപ്‌റ്റോ കറൻസികളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ഉന്നതതല സമിതിയുടെ നിർദേശമനുസരിച്ചാണിതെന്ന് ധനമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ പറഞ്ഞു. സർക്കാർ പുറത്തിറക്കുന്ന വെർച്വൽ കറൻസികൾക്കു മാത്രമായിരിക്കും രാജ്യത്ത് ഇടപാടിന് അനുമതി നൽകുക. ക്രിപ്റ്റോ കറൻസികളെ നിരോധിക്കാൻ ഉടൻ തന്നെ നിയമം നിർമിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ. നിലവിലെ നിയമം ക്രിപ്റ്റോ കറൻസി ഇടപാടുകളെ നിയന്ത്രിക്കാൻ പര്യാപ്തമല്ല എന്ന വിലയിരുത്തലിലാണ് പുതിയ നിയമം നിർമിക്കാൻ സർക്കാർ ആലോചിക്കുന്നത്.
ക്രിപ്‌റ്റോ കറൻസി ട്രേഡിംഗ് സംബന്ധിച്ച് കർശന നിർദേശങ്ങൾ പുറപ്പെടുവിക്കാൻ പദ്ധതിയുണ്ടോയെന്ന രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായാണ് ബിറ്റ്‌കോയിൻ ഉൾപ്പെടെ ലോകത്ത് പ്രചാരത്തിലുള്ള എല്ലാ ക്രിപ്‌റ്റോ കറൻസികളും രാജ്യത്ത് ഉടനെ നിരോധിക്കുമെന്ന് നിർമല സീതാരാമൻ വ്യക്തമാക്കിയത്. ക്രിപ്‌റ്റോ കറൻസിയുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുന്നതിന് ബാങ്കുകൾക്ക് റിസർവ് ബാങ്ക് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു. 2018-19 ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുകയും ചെയ്തു. ക്രിപ്‌റ്റോ കറൻസികളെ അംഗീകൃത വിനിമയ ഉപാധിയായി രാജ്യം അംഗീകരിക്കുന്നില്ലെന്നായിരുന്നു അന്നു പറഞ്ഞത്.
എന്നാൽ സുപ്രീം കോടിതി ക്രിപ്‌റ്റോ കറൻസി ഇടപാടുകളുടെ വിലക്ക് നീക്കിയതോടെയാണ് ബില്ലുമായി സർക്കാർ രംഗത്തു വന്നത്. ഉടനെ നിരോധന ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകുമെന്നാണ് റിപ്പോർട്ടുകൾ. ആർബിഐ, സെബി എന്നീ റെഗുലേറ്ററി സംവിധാനങ്ങൾക്കൊന്നും ക്രിപ്‌റ്റോ കറൻസികൾ നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂടില്ല.
കറൻസികളോ ആസ്തികളോ ഉപഭോക്താവ് നൽകുന്ന സെക്യൂരിറ്റികളോ ചരക്കുകളോ അല്ലാത്തതുകൊണ്ടാണ് നിലവിലെ സംവിധാനം ഉപയോഗിച്ച് അതിനു കഴിയാത്തത്. അതേസമയം, ഇന്ത്യൻ രൂപയുടെ ഡിജിറ്റൽ പതിപ്പ് അവതരിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ഈ മാസം തുടക്കത്തിൽ റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ രാജ്യത്ത് ക്രിപ്‌റ്റോ കറൻസിക്ക് ബദലായി ഡിജിറ്റൽ കറൻസി താമസിയാതെ പ്രചാരത്തിൽ വന്നേക്കും.