Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചിന്നദുരൈ ശ്വേതയെ മിന്നുകെട്ടിയത്   60 അടി താഴ്ചയില്‍ കടലിന്റെ മടിത്തട്ടില്‍വെച്ച്

ചെന്നൈ- ചെന്നൈയില്‍ ഐ.ടി. എന്‍ജിനീയര്‍മാരായ വി. ചിന്നദുരൈയും ശ്വേതയും തങ്ങളുടെ വിവാഹത്തീയതി മുന്‍കൂട്ടി നിശ്ചയിച്ചിരുന്നില്ല. ശുഭമുഹൂര്‍ത്തത്തിനായി ശാന്തമായ കടലിനെ കാത്തിരിക്കുകയായിരുന്നു അവര്‍. സമുദ്രത്തിനകത്ത് വെച്ച് വിവാഹിതരാകാനുള്ള ഉറച്ച തീരുമാനം തന്നെയായിരുന്നു ഇതിനു പിന്നില്‍. ഒടുവില്‍ തിങ്കളാഴ്ച രാവിലെ ആ സുദിനമെത്തി. ശാന്തമായ കടലില്‍ തിരുവണ്ണാമലൈ സ്വദേശി ചിന്നദുരൈയും കോയമ്പത്തൂര്‍ സ്വദേശിനി ശ്വേതയും താലികെട്ടി. ചെന്നൈയ്ക്കടുത്ത നീലാങ്കര കടല്‍ത്തീരത്തുനിന്ന് നാലര കിലോമീറ്റര്‍ സഞ്ചരിച്ച് ഇരുവരും കടലില്‍ 60 അടി താഴ്ചയിലേക്ക് ഊളിയിട്ടു. വിവാഹവസ്ത്രത്തിനുപുറത്ത് സ്‌കൂബാ ഡൈവിനുള്ള സ്യൂട്ട് ധരിച്ചിട്ടുണ്ടായിരുന്നു. സുരക്ഷയ്ക്കായി എട്ട് ഡൈവര്‍മാരും ഒപ്പമുണ്ടായിരുന്നു. വിവാഹം വെള്ളത്തിനടിയില്‍ വെച്ചാകണമെന്നത് ചിന്നദുരൈയുടെ ആഗ്രഹമായിരുന്നു. ഇക്കാര്യം ശ്വേതയുടെ ബന്ധുക്കളെ അറിയിച്ചപ്പോള്‍ ജീവന്‍ അപായപ്പെടുത്തി എന്തിനൊരു വിവാഹം എന്ന നിലപാടിലായിരുന്നു അവര്‍. ഈ ഭയത്തില്‍നിന്ന് ശ്വേതയെ പിന്തിരിപ്പിച്ചതും ചിന്നദുരൈ ആയിരുന്നു.
പിന്നീട് പരിശീലനം നേടുകയും സ്‌കൂബ ഡൈവിങ് പഠിക്കുകയും ചെയ്തപ്പോള്‍ ശ്വേതയില്‍ ആത്മവിശ്വാസമുണ്ടായി. അംഗീകൃത സ്‌കൂബാ ഡൈവറാണ് ചിന്നദുരൈ. 'ഞങ്ങള്‍ 45 മിനിറ്റ് വെള്ളത്തിനടിയില്‍ ചെലവഴിച്ചു. ഞാന്‍ ശ്വേതയ്ക്ക് പൂച്ചെണ്ട് നല്‍കി. തുടര്‍ന്ന് താലി ചാര്‍ത്തി.' -ചിന്നദുരൈ പറയുന്നു. ഈ വിവാഹം തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് ശ്വേതയും പറഞ്ഞു.
ഡൈവിങ് പരിശീലകന്‍ എസ്.ബി. അരവിന്ദ് തരുണ്‍ ശ്രീയാണ് ഇരുവര്‍ക്കും പരിശീലനം നല്‍കിയത്. താലികെട്ടുകഴിഞ്ഞ് ഇരുവരും കരയിലെത്തി ബാക്കി ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. വിവാഹത്തിന് തീരദേശ പോലീസില്‍നിന്ന് അനുമതി വാങ്ങിയിരുന്നു.


 

 

 

 

 

 

Latest News