Sorry, you need to enable JavaScript to visit this website.

സൗദിയിലേക്കുള്ള യാത്രാവിലക്ക്; യു.എ.ഇ വഴിയും അടച്ച ഞെട്ടലില്‍ ഇന്ത്യക്കാര്‍

റിയാദ്- ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന വിലക്ക് ഉടന്‍ നീങ്ങിയേക്കുമെന്ന പ്രതീക്ഷക്കിടെ യുഎഇ വഴിയുള്ള യാത്രയും വിലക്കിയതോടെ ഇന്ത്യക്കാരുടെ സൗദി യാത്ര അനിശ്ചിതത്വത്തില്‍.

നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ ഇന്ത്യക്കാർ ദുബായിലെത്തി 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയാണ് സൗദിയിലെത്തിയിരുന്നത്. എന്നാല്‍ 20 രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് താത്കാലികമായി സൗദി ആഭ്യന്തരമന്ത്രാലയം അനിശ്ചിതകാല യാത്രാവിലക്കേര്‍പ്പെടുത്തിയതോടെ നിലവില്‍ ദുബായിലെത്തിയ ഇന്ത്യക്കാരുടെ സൗദി യാത്ര പ്രതിസന്ധിയിലായി.


യുഎഇയിലെത്തിയവര്‍ക്കും യുഎഇയിലൂടെ സഞ്ചരിച്ചവര്‍ക്കുമെല്ലാം വിലക്കില്ലാത്ത രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചാല്‍ മാത്രമേ ഇനി സൗദിയിലെത്താനാവുകയുള്ളൂ. യുഎഇയിലെത്തി 14 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്ക് ബുധനാഴ്ച രാത്രി ഒമ്പത് മണിക്ക് മുമ്പ് സൗദിയിലെത്തിയാല്‍ പ്രവേശനം ലഭിക്കും. അല്ലെങ്കില്‍ വിലക്ക് നീങ്ങുന്നത് വരെ ദുബായിയിൽ കഴിയുകയോ ഇന്ത്യയിലേക്ക് തിരിച്ചുപോവുകയോ ചെയ്യണം.


ജിസിസി രാജ്യങ്ങളില്‍ യുഎഇ വഴി മാത്രമുള്ള യാത്ര മാത്രമാണ് ഇപ്പോള്‍ തടസ്സപ്പെട്ടിരിക്കുന്നത്. മറ്റു ജിസിസി രാജ്യങ്ങളിലൂടെയും മാലിദ്വീപ് അടക്കമുള്ള രാജ്യങ്ങളിലൂടെയുമൊക്കെ ഇന്ത്യക്കാര്‍ക്ക് സൗദിയിലെത്താം. ഇവിടങ്ങളില്‍ 14 ദിവസം കഴിയണമെന്ന് മാത്രം.


കോവിഡ് വകഭേദം കാണപ്പെട്ടതും കോവിഡ് വ്യാപനം വന്‍തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുമായ ഏതാനും രാജ്യക്കാര്‍ക്ക് സൗദി അറേബ്യ നേരത്തെ തന്നെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ദുബൈയില്‍ 14 ദിവസം കഴിഞ്ഞാണ് സൗദിയിലെത്തിയിരുന്നത്. നിരവധി രാജ്യക്കാര്‍ ഇപ്പോള്‍ യുഎഇയില്‍ കഴിയുന്നുണ്ട്. അവരെല്ലാം പുതിയ വിലക്കിന്റെ ഞെട്ടലിലാണ്.


ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് നീക്കാന്‍ ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്ന് സജീവ ഇടപെടലുകള്‍ നടത്തിയിരുന്നു. സൗദി ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അനുകൂല നിലപാട് ലഭിച്ചതായും അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പറഞ്ഞതാണ്. മാത്രമല്ല കേന്ദ്ര ഗവണ്‍മെന്റും എയര്‍ ബബ്ള്‍ കരാര്‍ സാധ്യമാകുന്നതിന് നീക്കങ്ങള്‍ നടത്തിയിരുന്നു.

Latest News