തിരുവനന്തപുരം- ബിജെപി നേതാവ് സന്ദീപ് വാര്യറുടെ പിതാവ് ഗോവിന്ദ വാര്യർ തനിക്ക് നേരെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ മറുപടിയുമായി ബിന്ദു അമ്മിണി രംഗത്ത്. സ്ത്രീകളെ അധിക്ഷേപിക്കുന്നത് സംഘപരിവാറിന്റെ പ്രഖ്യാപിത നിലപാടാണെന്നും അതിനെതിരെ കേരളാ പോലീസിന് പരാതി നൽകിയിട്ട് യാതൊരു കാര്യവുമില്ലെന്ന് ബിന്ദു തുറന്നടിച്ചു.
കാർഷിക നിയമത്തിനെതിരെ ദൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്ത ബിന്ദു അമ്മിണിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഗോവിന്ദ വാര്യർ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. ബിന്ദു സമരക്കാർക്കൊപ്പം ട്രാക്ടറിൽ ദേശീയ പതാകയും പിടിച്ചിരിക്കുന്ന ചിത്രമാണ് സ്ത്രീവിരുദ്ധ പരാമർശത്തോടൊപ്പം ഗോവിന്ദ വാര്യർ ഷെയർ ചെയ്തത്. പോസ്റ്റിന് കീഴിൽ വിമർശനം ഉയർന്നതോടെ ഗോവിന്ദ വാര്യർ പോസ്റ്റ് പിൻവലിക്കുകയും അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു. പിന്നാലെയാണ് ബിന്ദു അമ്മിണി രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.
ബിന്ദു അമ്മിണിയുടെ വാക്കുകൾ;
'സ്ത്രീകളെ അധിക്ഷേപിക്കുന്നത് സംഘപരിവാറിന്റെ പ്രഖ്യാപിത നിലപാടാണ്. സംഭവത്തെക്കുറിച്ച് പരാതി നൽകിയിട്ടും കാര്യമില്ല. സംഘപരിവാർ അനുകൂലികളായ കേരളാ പോലീസ് അതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കില്ല.'