ജിദ്ദ- കർഷക പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജിദ്ദ കെ.എം. സി.സിയും. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോഡി സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന കാർഷിക പരിഷ്‌കരണ നിയമങ്ങൾക്കെതിരെ രാജ്യവ്യാപകമായി ഉയർന്നു വരുന്ന പ്രതിഷേധങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി പ്രതിഷേധ സംഗമം നടത്തിയത്. എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനമാഘോഷിക്കുന്ന രാജ്യ തലസ്ഥാനം സുരക്ഷാ ഭടൻമാരും കർഷകരും തമ്മിൽ യുദ്ധസമാനമായ ഏറ്റുമുട്ടലിന് വേദി ആയതിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ലേകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ മഹാഭൂരിപക്ഷം ജനങ്ങളും ജീവിതോപാധിയായി സ്വീകരിച്ച കാർഷിക മേഖലയെ തകർക്കാനുള്ള ശ്രമത്തിൽ നിന്നും മോഡി ഗവൺമെന്റ് എത്രയും വേഗം പിൻമാറണമെന്ന് സംഗമം ആഹ്വാനം ചെയ്തു.
ഫെഡറൽ സംവിധാനം നിലനിൽക്കുന്ന രാജ്യത്ത് പാർലമെന്റിൽ ശരിയാം വിധം ചർച്ച ചെയ്യപ്പെടാതെ, സംസ്ഥാന സർക്കാരുകളോട് കൂടിയാലോചനകൾ നടത്താതെ ബിജെപി ഏകപക്ഷീയമായിട്ടാണ് ഈ ജന വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നത്. ഇത് അദാനി, അംബാനി, അമിത്ഷാ എന്ന ത്രിമൂർത്തികളിലേക്ക് രാജ്യം ചുരുങ്ങുന്നതിന്റെ അശുഭ ലക്ഷണമാണെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര അഭിപ്രായപ്പെട്ടു.
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫീസ് ഖാഇദേ മില്ലത്ത് ഹാളിൽ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ സംഗമത്തിൽ ആക്ടിംഗ് പ്രസി. വി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. മുസ്തഫ ഹുദവി റിപ്പബ്ലിക് ദിന സന്ദേശ പ്രഭാഷണം നടത്തി. ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ, നാസർ വെളിയകോട് എന്നിവർ പങ്കെടുത്ത സംഗമത്തിൽ ഷിഹാബ് താമരക്കുളം സ്വഗതവും എ.കെ ബാവ നന്ദിയും പറഞ്ഞു.