ന്യൂദൽഹി- കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹരിയാനയിലെ ഇന്ത്യൻ നാഷണൽ ലോക്ദൾ നേതാവ് അഭയ് സിംഗ് ചൗത്താല നിയമസഭാംഗത്വം രാജിവെച്ചു. ഐ.എൻ.എൽ.ഡിയുടെ ഏക എം.എൽ.എയാണ് അഭയ് സിംഗ് ചൗട്ടാല. റിപ്പബ്ലിക് ദിനത്തിൽ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജിവെക്കുമെന്ന് അഭയ് സിംഗ് ചൗത്താല രണ്ടാഴ്ച മുമ്പ് പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവാത്ത പശ്ചാത്തലത്തിലാണ് രാജി. മൂന്ന് തവണ എം.എൽ.എയായ 57കാരൻ സംസ്ഥാന നിയമസഭ മന്ദിരത്തിലേക്ക് ട്രാക്ടർ ഓടിച്ച് എത്തിയാണ് രാജിക്കത്ത് നൽകിയത്. ഇന്ത്യൻ നാഷണൽ ലോക്ദളിന്റെ മുഖ്യ വോട്ടുബാങ്ക് കർഷകരാണ്. കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ പ്രതിഷേധിക്കുന്ന പശ്ചാത്തലത്തിലാണ് ഇവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജി.
സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഉത്തർപ്രദേശിൽ ബി.ജെ.പി എം.എൽ.എ അവതാർ സിംഗ് ബദാനയും രാജി വെച്ചു. മുസഫർപൂരിലെ മീരാപൂരിൽ നിന്നുള്ള എം.എൽ.എയാണ് മുതിർന്ന നേതാവായ അവതാർ സിംഗ്. എം.എൽ.എ സ്ഥാനം ഉൾപ്പെടെയുള്ള എല്ലാ പദവികളും രാജിവെക്കുകയാണെന്ന് അവതാർ സിംഗ് പറഞ്ഞു. ഉത്തർപ്രദേശ് അതിർത്തികളിൽ നടക്കുന്ന വിവിധ കർഷക സമരസ്ഥലങ്ങളിൽ അവതാർ സിംഗ് സന്ദർശിച്ച് ഐക്യാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഫരീദാബാദ്, മീറത്ത് മണ്ഡലങ്ങളിൽ നിന്നും എം.പിയായും നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.