ഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ് തന്നെ; മാപ്പ് പറയില്ലെന്ന് റിജില്‍ മാക്കുറ്റി

കോഴിക്കോട്- രാഷ്ട്രപിതാവ് ഗാന്ധിയെ വധിച്ചത് ആര്‍.എസ്.എസ് ആണെന്നു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതില്‍ മാറ്റമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ ചന്ദ്രന്‍ മാക്കുറ്റി.
ഇതുസംബന്ധിച്ച വക്കീല്‍ നോട്ടിസിന് പീറ കടലാസിന്റെ വില പോലും നല്‍കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് നോട്ടിസ്. താന്‍ മാപ്പ് പറയില്ലെന്നും ഗാന്ധിജിയെ കൊന്നത് ആര്‍.എസ്.എസാണെന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണെന്നും റിജില്‍ മാക്കുറ്റി സമൂഹമാധ്യമത്തില്‍ വ്യക്തമാക്കി.

'നോട്ടിസ് കിട്ടി ഏഴ് ദിവസത്തിനുള്ളില്‍ പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കും പോലും. ഞാന്‍ മാപ്പും പറയില്ല ഒരു കോപ്പും പറയില്ല. ഒരു പീറ കടലാസിന്റെ വില പോലും ഈ നോട്ടിസിന് ഞാന്‍ കല്‍പ്പിക്കുന്നില്ല. സായിപ്പിന്റെ ചെരിപ്പ് നക്കിയ ഭീരു സവര്‍ക്കറുടെ അനുയായി അല്ല ഞാന്‍. ഗാന്ധിജിയുടെ അനുയായി ആണ്.
ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച് പറയുന്നു: ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് തന്നെയാണ്. അതുകൊണ്ട് വക്കീല്‍ നോട്ടിസ് എന്ന ഉമ്മാക്കി കാണിച്ചാലൊന്നും ഭയപ്പെടുന്നവനല്ല ഞാന്‍. എന്റെ നാവിന്റെ ചലനശേഷി നഷ്ടപ്പെടുന്നതു വരെ ആര്‍എസ്എസിന് എതിരെ പോരാടും. അതാണ് എന്റെ രാഷ്ട്രീയം. അതാണ് എന്റെ നിലപാട്.' റിജില്‍ മാക്കുറ്റി  പറഞ്ഞു.

 

Latest News