തിരുവനന്തപുരം-രാജ്യസഭ സീറ്റ് വാഗ്ദാനം നിരസിച്ച് എൻസിപി. രാജ്യസഭ സീറ്റ് വേണ്ടെന്നാണ് പാർട്ടിയുടെ നിലപാടെന്ന് ടിപി പീതാംബരൻ. നിയമസഭ സീറ്റിൽ എൻസിപി മത്സരിച്ച നാല് സീറ്റുകളിലും ഇത്തവണയും മത്സരിക്കും. പാലാ സീറ്റ് ഞങ്ങൾക്ക് തന്നെ വേണം. തങ്ങൾ പിടിച്ചെടുത്ത മണ്ഡലം തോറ്റവർക്ക് കൊടുക്കാൻ പറ്റില്ലയെന്നും ജോസ്.കെ മാണിയും പാർട്ടിയും വന്നതു കൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും ടി.പി പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി.പാലയടക്കം നാല് സീറ്റുകളും വേണമെന്ന നിലപാട് ഒന്നുകൂടി ഉറച്ചു പറയുകയാണ് ടി.പി പീതാംബരൻ മാസ്റ്റർ. ശരദ് പവാറിനെ കണ്ട ശേഷം ആദ്യ പ്രതികരണം നടത്തിയ എൻസിപി സംസ്ഥാന പ്രസിഡന്റ് നിലപാട് കടുപ്പിച്ചു. പിടിച്ചെടുത്ത മണ്ഡലം തോറ്റവർക്ക് വിട്ടുകൊടുക്കാൻ കഴിയില്ല. മുന്നണിയിലേക്ക് പുതിയ പാർട്ടികൾ വരുമ്പോൾ നാല് സീറ്റ് മാത്രമുള്ള തങ്ങളുടെ പാർട്ടിയുടെ സീറ്റുകളല്ല നൽകേണ്ടത്. വലിയ പാർട്ടികൾക്ക് ത്യാഗം ചെയ്യാം. ജോസ് കെ മാണിയും പാർട്ടിയും വന്നത് തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു ഗുണവും ചെയ്തില്ലെന്ന ആവർത്തിച്ച പീതാംബരൻ മാസ്റ്റർ എൽഡിഎഫ് വിടേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും വ്യക്തമാക്കി.