Sorry, you need to enable JavaScript to visit this website.

ബ്രിട്ടനില്‍ കോവിഡ് അതിരൂക്ഷം; പുതിയ കേസുകളും മരണങ്ങളും ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ലണ്ടന്‍- കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് വ്യാപകമായി നടത്തി തുടങ്ങിയ ബ്രിട്ടനില്‍ കോവിഡ് അതിരൂക്ഷമായി തുടരുന്നു. മരണ സംഖ്യയും പുതിയ കേസുകളുടെ എണ്ണം റെക്കോര്‍ഡിലേക്ക് കുതിക്കുമ്പോള്‍ ആരോഗ്യ വകുപ്പ് അപകടകരമായ നിലയിലേക്കാണ് പോകുന്നതെന്ന് സര്‍ക്കാരിന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ക്രിസ് വിറ്റി മുന്നറിയിപ്പു നല്‍കി. മരണം 81,000 കടന്നിട്ടുണ്ട്. 30 ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതിമാരകമായ കോവിഡിന്റെ പുതിയ വകഭേദം അതിവേഗം ജനങ്ങള്‍ക്കിടയില്‍ പടരുകയാണ്. ലണ്ടനില്‍ 20 ഒരാള്‍ക്കു വീതം എന്ന തോതിലാണ് ഇതിന്റെ വ്യാപനം. സ്ഥിതിഗതികള്‍ അല്‍പ്പമെങ്കിലും സാധാരണ നിലയിലെത്തിക്കാനാകുമെന്ന പ്രതീക്ഷയില്‍ സര്‍ക്കാര്‍ വാക്‌സിനേഷന്‍ പദ്ധതി ഊര്‍്ജ്ജിതമാക്കിയിരിക്കുകയാണ്. മുന്‍ഗണ നല്‍കിയിരിക്കുന്ന നാലു വിഭാഗങ്ങളിലായ 1.5 കോടി ആളുകള്‍ക്ക് അടുത്ത മാസം മധ്യത്തോടെ പ്രതിരോധ മരുന്ന് കുത്തിവയ്പ്പ് നല്‍കാനാണ് ശ്രമം. ഇതിനിടെ സാഹചര്യം വീണ്ടും വഷളായേക്കാമെന്നും ക്രിസ് വിറ്റി മുന്നറിയിപ്പു നല്‍കി. നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍.എച്.എസ്) ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ അടുത്ത ഏതാനും ആഴ്ചകളായിരിക്കും ഏറ്റവും മോഷം സ്ഥിതിയെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതോടെ ലണ്ടനിലെ ആശുപത്രികള്‍ അപകടനിലയിലായിരിക്കുകയാണെന്ന് ലണ്ടന്‍ മേയര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അടുത്ത മാസം പകുതിയോടെ ഒന്നര കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ഊര്‍ജ്ജിത ശ്രമം നടക്കുന്നത്. ആഴ്ചയില്‍ 20 ലക്ഷം പേര്‍ക്കു വീതം വാക്‌സിന്‍ നല്‍കിയാലെ ഈ ലക്ഷ്യം കൈവരിക്കാനാകൂ. ഏഴു വലിയ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ തുറക്കുന്നുണ്ട്. അധികമായി ഡോകര്‍മാരുടെ ക്ലിനിക്കുകളിലും ആശുപത്രികളിലും ചില ഫാര്‍മസികളിലും കുത്തിവയ്പ്പ് നല്‍കും. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വാക്‌സിനേഷന്‍ ചുമതലയുള്ള മന്ത്രി നദിം സഹാവി പറഞ്ഞു. 


 

Latest News