റിയാദ് - മൊബൈൽ ഫോൺ വിൽപന, അറ്റകുറ്റപ്പണി മേഖലയിൽ വിദേശികളെ തടയുന്നതിന് സ്ഥിരം പരിശോധകരെ നിയമിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഈ മേഖലയിലടക്കം സൗദികൾക്കു മാത്രമായി പരിമിതപ്പെടുത്തിയ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കാൻ വിദേശികളെ അനുവദിക്കില്ല. നിയമ ലംഘനം കണ്ടെത്താൻ പരിശോധന കർശനമാക്കിയിട്ടുണ്ട്.
മൊബൈൽ ഫോൺ കടകൾ കൂട്ടത്തോടെ പ്രവർത്തിക്കുന്ന വാണിജ്യ കേന്ദ്രങ്ങളിലാണ് സ്ഥിരം പരിശോധകരെ നിയമിക്കുക. പിടിയിലാകുന്ന വിദേശികളെ നാടുകടത്താൻ സുരക്ഷാ വകുപ്പുകൾക്ക് കൈമാറും. സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും. സൗദികളുടെ സഹായത്തോടെ വിദേശികൾ ബിനാമിയായി നടത്തുന്ന സ്ഥാപനങ്ങൾക്കെതിരായ കേസ് വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന് കൈമാറും. നിയമ ലംഘകരെ പിടികൂടുന്നതിന് സൗദിവൽക്കരണ നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന വിദേശികളെ കുറിച്ച് 19911 എന്ന നമ്പറിൽ ബന്ധപ്പെട്ടോ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷൻ വഴിയോ വിവരം നൽകണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
വിദേശികൾ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടെന്ന് മൊബൈൽ ഫോൺ മേഖലയിൽ തൊഴിലെടുക്കുന്ന സൗദി പൗരന്മാർ കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു. പ്രശ്‌നം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുന്നതിന് റിയാദ് അൽമുർസലാത്ത് കോംപ്ലക്‌സിലെ മൊബൈൽ ഫോൺ കടകൾ അടച്ച് പ്രതിഷേധിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ബന്ധപ്പെട്ട വകുപ്പുകൾ വ്യാപക പരിശോധന ആരംഭിച്ചിട്ടുണ്ട്. വിദേശികളെ കർശനമായി തടയുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം സൗദി പൗരന്മാർക്ക് ഉറപ്പു നൽകി. സൗദിവൽക്കരിച്ച തൊഴിലുകളിൽ വിദേശികളെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങൾക്ക് നിയമ ലംഘകരിൽ ഒരാൾക്ക് 20,000 റിയാൽ തോതിൽ പിഴ ചുമത്തുന്നുണ്ട്.