ഗുവാഹത്തി- അസമില്‍ സര്‍ക്കാരിനു കീഴിലുള്ള മദ്രസകള്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളാക്കി മാറ്റുന്നതിനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു.
സ്വകാര്യ മദ്രസകള്‍ അടച്ചുപൂട്ടാനോ നിയന്ത്രിക്കാനോ സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കില്ലെന്ന് 126 അംഗസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനുശേഷം ധനകാര്യ, വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു,
മദ്രസകളിലെ അധ്യാപകര്‍ക്കും അനധ്യാപക ജിവനക്കാര്‍ക്കും യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടിവരില്ലെന്നും അദ്ദേഹം അറിയിച്ചു.
മദ്രസകളെ അപ്പര്‍ െ്രെപമറി, ഹൈ, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളാക്കി മാറ്റാനാണ് ബില്‍ നിര്‍ദേശിക്കുന്നത്.
1915 ല്‍ ആരംഭിച്ച 600 ലധികം സര്‍ക്കാര്‍ മദ്രസകളാണ് അസമിലുള്ളത്. ഈ മദ്രസകള്‍ക്കും സംസ്‌കൃത പഠന കേന്ദ്രങ്ങള്‍ക്കുമായി പ്രതിവര്‍ഷം സര്‍ക്കാര്‍ 260 കോടി രൂപയാണ് ചെലവഴിക്കുന്നത്.
ഉയര്‍ന്നതലത്തിലുള്ള 189 മദ്രസകളും സംസ്ഥാനത്തുണ്ട്. പരമ്പരാഗത വിഷയങ്ങളായ ഗണിതം, ശാസ്ത്രം, ഇംഗ്ലീഷ് മുതലായവ കൂടാതെ 50 മാര്‍ക്കിനുള്ള തിയോളജിയാണ് ഇവിടെ പഠിപ്പിക്കുന്നുത്. ഈ വിഷയം ഉപേക്ഷിക്കാനും സ്ഥാപനങ്ങളില്‍നിന്ന് മദ്രസ എന്ന വാക്ക് നീക്കംചെയ്യാനമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
മതേതര രാജ്യത്ത് സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ച് മതപരമായ അധ്യയനം നല്‍കാനാവില്ലെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യം വ്യക്തമാക്കിയിരുന്നു.