Sorry, you need to enable JavaScript to visit this website.

ഹരിയാനയില്‍ ബിജെപി സഖ്യത്തിന്റെ പേരില്‍ ജെജെപിക്കുള്ളില്‍ അസ്വാരസ്യം

ചണ്ഡിഗഢ്- വിവാദ കാര്‍ഷിക നിയമങ്ങളുടെ കാര്യത്തില്‍ ബിജെപി നിലപാടിനെ പിന്തുണയ്ക്കുന്ന ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ നിലപാടിനെതിരെ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജെജെപി എംഎല്‍എമാര്‍. കര്‍ഷക സമരം ശക്തിയോടെ തുടരുകയും കേന്ദ്ര സര്‍ക്കാര്‍ നിലപാട് മാറ്റാതിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ബിജെപിക്കുള്ള പിന്തുണ പിന്‍വലിക്കുന്ന കാര്യം ആലോചിക്കണമെന്ന് ജെജെപിക്കുള്ളില്‍ ചര്‍ച്ച സജീവമായിരിക്കുകയാണ്. 90 അംഗ ഹരിയാന നിയമസഭയില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജെജെപിയെ കൂടെ കൂട്ടി സര്‍ക്കാര്‍ രൂപീകരിച്ചത്. ജെജെപി സഖ്യം വിട്ടാല്‍ സര്‍ക്കാര്‍ പൊളിയും. 

നിലവിലെ സാഹചര്യത്തില്‍ കര്‍ഷകരുടേയും തൊഴിലാളികളുടേയും പൊതുജനങ്ങളുടേയും വികാരം മനസ്സിലാക്കുന്നതിന് ഉപമുഖ്യമന്ത്രി ദുഷ്യന്‍ പാര്‍ട്ടി എംഎല്‍എമാരുമായി രണ്ടു ദിവസം മുമ്പ് ചര്‍ച്ച നടത്തിയിരുന്നുവെന്ന് റിപോര്‍ട്ടുണ്ട്. കര്‍ഷകരും തൊഴിലാളികളുമാണ് ജെജെപിയുടെ പ്രധാന വോട്ടു ബാങ്ക്. ഈ ചര്‍ച്ചയില്‍ ബിജെപി പിന്തുണ പിന്‍വലിക്കുന്ന കാര്യം ചര്‍ച്ച ചെയ്തതാണ് ജെജെപി എംഎല്‍എമാരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. 

ബിജെപി പിന്തുണ പിന്‍വലിക്കാന്‍ ദുഷ്യന്ത് അടക്കം എല്ലാ ജെജെപി എംഎല്‍എമാര്‍ക്കും സമ്മര്‍ദ്ദമുണ്ടെന്ന് പാര്‍ട്ടി എംഎല്‍എ ദേവേന്ദര്‍ ബാബ്ലി പറയുന്നു. തങ്ങളെ അവഗണിക്കുകയാണെന്ന് കര്‍ഷകര്‍ വിശ്വസിക്കുന്നുവെങ്കില്‍ ഞങ്ങള്‍ അവര്‍ക്കൊപ്പം തെരുവിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ജെജെപിയുടെ മാത്രം പ്രശ്‌നമല്ല, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേതുമാണ്. ഉടന്‍ പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാരിനോടും പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും മുഖ്യമന്ത്രിയോടുമെല്ലാം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

Latest News