Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഭാരത ബന്ദ് നാളെ രാവിലെ 11 മുതൽ മൂന്ന് വരെ; ദേശീയ പാതകൾ കയ്യേറും

ന്യൂദൽഹി- മോഡി സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത ബന്ദ് നാളെ. രാവിലെ 11 മുതൽ മൂന്ന് വരെ സമാധാനപരമായുള്ള പ്രതിഷേധത്തിനാണ് ആഹ്വാനം. ബുധനാഴ്ച കേന്ദ്ര സർക്കാർ വീണ്ടും ചർച്ചക്ക് ക്ഷണിച്ചിട്ടുണ്ട്.  മൂന്ന് തവണ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തിയിട്ടും വിവാദ നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതിനെത്തുടർന്നാണ് കർഷക സംഘടനകൾ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്. ഡൽഹിയിൽ നടക്കുന്ന സമരം 12 ദിവസം പിന്നിടുകയാണ്.

സമാധാനപരമായ പ്രതിഷേധങ്ങളിലൂടെ സമരങ്ങൾക്ക് പിന്തുണ നൽകണമെന്നാണ് വിവിധ കർഷക സംഘടനകൾ അറിയിച്ചിരിക്കുന്നത്. 'രാവിലെ 11 മുതൽ ഉച്ച കഴിഞ്ഞ് മൂന്ന് വരെയാണ് ഭാരത ബന്ദ്. രാവിലെ ഓഫിസിലും മറ്റു പോകേണ്ടവർക്ക് പോകാനുള്ള സമയം കഴിഞ്ഞശേഷമാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇതൊരു പ്രതീകാത്മക പ്രതിഷേധമാണ്. സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കരുത്. ആംബുലൻസ്, വിവാഹം എന്നിങ്ങനെ കാര്യങ്ങൾക്കൊന്നും തടസമുണ്ടാകില്ല' ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് തികൈത് പറഞ്ഞു.

കർഷക സമരം പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ നടത്തിയ അഞ്ചാംവട്ട ചർച്ചയും പരാജയപ്പെട്ടതിനു പിന്നാലെ ഭാരത് ബന്ദ് അടക്കമുള്ള കടുത്ത നടപടികളിലേക്കു കടക്കാനുള്ള കർഷക സംഘടനകളുടെ നീക്കത്തിനു വ്യാപക പിന്തുണയാണ് ലഭിച്ചത്. കർഷക സമരത്തിനും ഭാരത് ബന്ദിനും പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് അടക്കമുള്ള യുപിഎ കക്ഷികളും ഇടത് പാർട്ടികളും ആം ആദ്മി പാർട്ടിയും ടിആർഎസും രംഗത്തെത്തി. ചൊവ്വാഴ്ച നടത്താനിരിക്കുന്ന ഭാരത് ബന്ദിനും കേന്ദ്രത്തിനെതിരേയുള്ള പോരാട്ടത്തിനുള്ള പിന്തുണ തേടി എൻഡിഎ സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദൾ തൃണമൂൽ കോൺഗ്രസ്, ശിവസേന നേതാക്കളുമായി ചർച്ച നടത്തി. 
കാർഷിക കരിനിയമങ്ങൾ പിൻവലിക്കാതെ ഒരു അനുരഞ്ജനത്തിനും തയാറല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പതിനായിരക്കണക്കിനു കർഷകർ ഡൽഹി അതിർത്തിയിൽ പ്രക്ഷോഭം നടത്തുന്നത്. ശനിയാഴ്ച നടന്ന ചർച്ചയും പരാജയപ്പെട്ടതോടെ ചൊവ്വാഴ്ച ആഹ്വാനം ചെയ്തിട്ടുള്ള ഭാരത് ബന്ദ് പൂർണമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. ഇതിനു പൂർണ പിന്തുണയാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പ്രഖ്യാപിച്ചത്. 
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, എൻസിപി അധ്യക്ഷൻ ശരത് പവാർ, ആർജെഡി നേതാവ് തേജസ്വി യാദവ്, ജമ്മു കാഷ്മീരിലെ പുതിയ മുന്നണി പിഎജിഡി ചെയർമാൻ ഫറൂഖ് അബ്ദുള്ള, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, സിപിഐ (എംഎൽ) ജനറൽ സെക്രട്ടറി ദിപാങ്കർ ഭട്ടാചാര്യ, ഫോർവേർഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേബബ്രത ബിശ്വാസ്, ആർഎസ്പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ എന്നിവർ ഒപ്പിട്ട സംയുക്ത പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. ഇതിനു പിന്നാലെ കർഷക സമരത്തെയും ഭാരത് ബന്ദിനെയും പിന്തുണച്ച് ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളും തെലുങ്കാന മുഖ്യമന്ത്രിയും ടിആർഎസ് നേതാവുമായ ചന്ദ്രശേഖർ റാവുവും രംഗത്തെത്തി. എൻഡിഎ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 
നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ വിഷയം ഉന്നയിച്ച് രാഷ്ട്രപതിയെ കാണുമെന്നും രാജ്യമെമ്പാടും കർഷകർക്കൊപ്പം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ശരത് പവാർ പറഞ്ഞു. അതിനിടെ ശിരോമണി അകാലിദൾ നേതാവ് പ്രേംസിംഗ് ചന്ദുമജ്ര തൃണമൂൽ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി. നിലവിലെ കർഷക സമരം കർഷകരുമായി മാത്രം ബന്ധപ്പെട്ടതല്ലെന്നും കേന്ദ്രത്തിന്റെ ഏകാധിപത്യത്തിനെതിരേയുള്ള പോരാട്ടം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ മറ്റുള്ള രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 
അതേസമയം, നിയമങ്ങൾ പിൻവലിക്കുന്ന കാര്യം ആലോചിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിക്കുന്നു. നിയമത്തിലെ ചില വ്യവസ്ഥകളിൽ ഭേദഗതി ആവാം. അക്കാര്യത്തിൽ ഒൻപതിനു ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യും. ഇക്കാര്യത്തിൽ ധാരണയുണ്ടായാൽ ഭേദഗതികൾ പാസാക്കുന്നതിനായി പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും കേന്ദ്ര മന്ത്രിമാർ വിശദമാക്കുന്നു. എന്നാൽ, നിയമങ്ങൾ പിൻവലിക്കുന്നോ എന്ന കാര്യത്തിൽ മാത്രമേ ചർച്ചയ്ക്കുള്ളുയെന്നും ബാക്കിയുള്ള ചർച്ചകൾ അർഥമില്ലാത്തതാണെന്നും കർഷക സംഘടനകളും ആവർത്തിക്കുന്നു. 
കർഷക സമരത്തിനു പിന്തുണയുമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നു നിരവധി ആളുകൾ എത്താൻ തുടങ്ങിയതോടെ ഡൽഹി അതിർത്തിയിലെ സുരക്ഷ ശക്തമാക്കി. ഡൽഹി- ഹരിയാന- ഉത്തർപ്രദേശ് സംസ്ഥാനങ്ങളുടെ അതിർത്തിയായ ബദർപൂർ, ഗാസിയാബാദ്, നോയിഡ തുടങ്ങിയ മിക്ക റോഡുകളും അടച്ചിട്ടു. ഗതാഗതം പൂർണമായി വഴിതിരിച്ചു വിട്ടിട്ടുണ്ട്. അതിർത്തികളിൽ കേന്ദ്രസേനയെ വിന്യസിച്ചു. ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രക്ഷോഭകാരികളെ ഡൽഹിയിലേക്കു കടത്താതിരിക്കാനാണ് ഈ നീക്കം. നിയമം പിൻവലിച്ചില്ലെങ്കിൽ റിപ്പബ്ലിക് പരേഡിൽ ട്രാക്ടറുകളുമായി അണിനിരക്കുമെന്നു കർഷക സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
 

Latest News